കാൻബെറ: ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം. ഓസ്‌ട്രേലിയയിലെ കോടതിയുടേതാണ് വിധി. കുക്ക് ടൗണിനടുത്താണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ.ജെയിം ലോംഗ്‌ബോട്ടംഖ എന്ന വാഴത്തോട്ടത്തിലെ തൊഴിലാളിക്കാണ് കോടതി നാല് കോടി നഷ്ടപരിഹാരം വിധിച്ചത്.
എൽ & ആർ കോളിൻസ് ഫാം എന്നാണ് തോട്ടത്തിന്റെ പേര്. തോട്ടത്തിലെ കുലകൾ വെട്ടിമാറ്റുന്നതിനിടെ മുന്നിൽ കുലച്ച് നിന്ന ഒരു വലിയ വാഴ തൊഴിലാളിയുടെ മേൽ വിഴുകയായിരുന്നു. 2016 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. ജെയിമിന് ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്നും, അനാരോഗ്യം കാരണം ജോലി ചെയ്യാൻ പറ്റുന്നില്ലെന്നും, നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി തന്റെ ഉടമയ്‌ക്കെതിരെ ഒരു കേസ് ഫയൽ ചെയ്തു.
70 കിലോഗ്രാം തൂക്കമുള്ള വാഴക്കുലയാണ് തൊഴിലാളിയുടെ ദേഹത്ത് വീണത്. കമ്പനി ശരിയായ പരിശീലനം നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു ഇയാളുടെ വാദം. തുടർന്ന് ജെയിമിന് നഷ്ടപരിഹാരമായി കമ്പനി നാല് കോടി നൽകണമെന്ന് ജഡ്ജി കാതറിൻ ഹോംസ് പ്രസ്താവിച്ചു.