sriknath-

ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകനും പഴയകാല നടനുമായ ശ്രീകാന്ത് (81) അന്തരിച്ചു. ചെന്നൈ എൽഡാംസ് റോഡിലുള്ള വസതിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 2.30നായിരുന്നു അന്ത്യം. സി.വി. ശ്രീധർ സംവിധാനം ചെയ്ത വെണ്ണിറ ആടൈ (1965) എന്ന ചിത്രത്തിലൂടെയാണ് ജയലളിതയും ശ്രീകാന്തും തമിഴ് സിനിമയിൽ അരങ്ങേറിയത്. അതിനുശേഷം 50ഓളം തമിഴ് ചലച്ചിത്രങ്ങളിൽ നായകനായും 150ൽപരം ചിത്രങ്ങളിൽ സ്വഭാവ, പ്രതിനായക വേഷങ്ങളിലും അഭിനയിച്ചു. ജെമിനി ഗണേശൻ, ശിവാജി ഗണേശൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനികാന്ത്, കമലഹാസൻ, ശിവകുമാർ തുടങ്ങിയവർ നായകരായ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയും ശ്രദ്ധേയനായി. ദിക്കട്ര പാർവതി, നാനാൾ, തങ്കപ്പതക്കം, പെണ്ണൈ സൊല്ലി കുട്രം ഇല്ലൈ, ഭൈരവി, സട്ടം എൻ കൈയിൽ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. അവസാനമായി അഭിനയിച്ചത് 2009ൽ പുറത്തിറങ്ങിയ 'കുടിയരശ്' എന്ന ചിത്രത്തിലാണ്.