balan

പാലക്കാട്: സംസ്ഥാന ജലവൈദ്യുത പദ്ധതികൾ ഉൽപാദനം പരമാവധി വർദ്ധിപ്പിച്ച് വൈദ്യുതി കേന്ദ്രത്തിന് നൽകണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ സിപിഎം നേതാവും മുൻ വൈദ്യുതി മന്ത്രിയുമായ എ.കെ ബാലൻ. വേനൽകാലത്ത് കേരളത്തെ പൂർണമായി ഇരുട്ടിലാഴ്‌ത്തുക എന്ന ഉദ്ദേശം വച്ചാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.

കേന്ദ്ര നിർദ്ദേശം നടപ്പാക്കിയാൽ സംസ്ഥാനത്തെ പ്ളാനിംഗ് തകരും. ഫലം വേനൽക്കാലത്ത് സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ക്ഷണിച്ച് വരുത്തുമെന്നും എ.കെ ബാലൻ കുറ്റപ്പെടുത്തുന്നു. ഇത് വൈദ്യുതി ബോ‌ർഡിന്റെ സാമ്പത്തിക നിലയെ ബാധിക്കും. നൽകുന്ന വൈദ്യുതിയുടെ വില കേന്ദ്രം തരുമെന്ന് ഉറപ്പില്ലെന്നും എ.കെ ബാലൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അഭിപ്രായപ്പെട്ടു.

എ.കെ ബാലന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

വാർത്ത കുറിപ്പ്
വേനൽകാലത്ത് കേരളത്തെ പൂർണമായി ഇരുട്ടിലാഴ്ത്തുക എന്ന ഉദ്ദേശം വച്ചുകൊണ്ടാണ് കേന്ദ്രം പ്രവർത്തിക്കുന്നത്: എ കെ ബാലൻ
വേനൽകാലത്ത് കേരളത്തെ പൂർണ്ണമായി ഇരുട്ടിലാഴ്ത്തുക എന്ന ഉദ്ദേശം വച്ചുകൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് ഇപ്പോൾ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ ഉൽപ്പാദനം പരമാവധി വർദ്ധിപ്പിച്ച് കേന്ദ്രത്തിന് നൽകണമെന്ന് നിർദ്ദേശിക്കുന്നതെന്ന് എ കെ ബാലൻ. ഇന്ത്യാ രാജ്യത്ത് വൈദ്യുത പ്രതിസന്ധി ഇല്ലെന്ന് വീമ്പിളക്കിയ കേന്ദ്ര ഗവൺമെന്റ് ഈ തീരുമാനം എടുത്തത് വഴി സത്യം പുറത്തുവന്നു.
കേരള വൈദ്യുതി ബോർഡ് ഏറ്റവും ശാസ്ത്രീയവും ഫലപ്രദവുമായ സമീപനം സ്വീകരിക്കുന്ന ഒരു സ്ഥാപനമാണ്. അതുകൊണ്ട് മഴക്കാലത്ത് ജലസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്ന വൈദ്യുതി ഉൽപാദനം കുറച്ച് വേനൽകാലത്തേക്ക് ഡാമുകളിൽ സംഭരിച്ചുവെക്കുന്ന രീതിയാണ് തുടരുന്നത്. കേന്ദ്ര നിർദ്ദേശത്തിന്റെ ഭാഗമായി ഈ പ്ലാനിംഗ് തകിടം മറയും. ഫലം വേനൽകാലത്ത് അതിരൂക്ഷമായ വൈദ്യുത പ്രതിസന്ധി ക്ഷണിച്ചു വരുത്തും.
ഗാർഹക ഉപഭോക്താക്കളെ മാത്രമല്ല വ്യവസായ കാർഷിക മേഖലപൂർണ്ണമായും തകരും. വൈദ്യുത ബോർഡിന്റെ സാമ്പത്തിക നിലയെയും ബാധിക്കും. ഓഫ് പീക്ക് സമയത്ത് കേരളം പുറത്തുവിൽക്കുന്ന വൈദ്യുതിയുടെ വില കേന്ദ്രം തരുമെന്ന് ഉറപ്പുമില്ല. വിത്തിന് വെച്ചത് കൊത്തിത്തിന്നുന്ന ഈ നയം കേരളത്തിന് അംഗീകരിക്കാൻ കഴിയില്ല.
പ്രതിസന്ധി വരുമ്പോൾ ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കണമെന്ന് ജലവൈദ്യുതപദ്ധതികളുടെ പ്രാധാന്യത്തെയാണ് എടുത്തുകാട്ടുന്നത്. എല്ലാ ജലവൈദ്യുത പദ്ധതികളും ഡീ കമ്മീഷൻ ചെയ്ത് നിലവിലുള്ള പദ്ധതികളും ഇല്ലാതക്കണമെന്ന വാദത്തിന്റെ പൊളളത്തരം തുറന്നുകാട്ടപ്പെടുന്നു എന്ന പ്രത്യേകതയും നമ്മൾ കാണണമെന്നും ബാലൻ വ്യക്തമാക്കി.