തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിച്ച സംഭവത്തിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും സുരേഷ് ഗോപി എം.പി ആവശ്യപ്പെട്ടു. നഗരസഭാ ഹാളിൽ നികുതി വെട്ടിപ്പിനെതിരെ 19 ദിവസമായി ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയതായിരുന്നു അദ്ദേഹം. 26 ലക്ഷം രൂപയുടെ ഗുരുതരമായ വെട്ടിപ്പ് കണ്ടെത്തിയ സംഭത്തിൽ കുറ്റക്കാരെ അറസ്റ്റുചെയ്യാത്തതിനു പിന്നിൽ മറ്റു പല കാര്യങ്ങളും പുറത്തുവരുമെന്നതിന്റെ ഭയമാകാമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയിലെത്തിയ അദ്ദേഹത്തെ ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപനും ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ചേർന്ന് സ്വീകരിച്ചു. സമരത്തിലുള്ള കൗൺസിലർമാർക്കുള്ള ഭക്ഷണം പുറത്തുനിന്നാണെന്ന് അറിഞ്ഞ സുരേഷ് ഗോപി നാളത്തെ ഉച്ചഭക്ഷണം തന്റെ വകയാണെന്ന് കൗൺസിലർമാരെ അറിയിച്ചു.
സി.ബി.ഐ അന്വേഷിക്കണം. ബി.ജെ.പി
പട്ടികജാതി ഫണ്ട് തിരിമറിയും വീട്ടുകരം വെട്ടിപ്പും സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും പാലിക്കുന്ന മൗനം ഈ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. സാധാരണക്കാരെയും പട്ടികജാതി ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളിലെ അന്വേഷണത്തെപ്പോലും അട്ടിമറിക്കുന്ന ഭരണ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിനെ നിയമത്തിന് മുന്നിലെത്തിക്കാൻ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.