തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ഷട്ടറുകൾ എപ്പോൾ അടയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പെരിയാറിന്റെ തീരപ്രദേശത്തുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയന്ത്രിതമായ അളവിലായിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കുക. എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്നും മന്ത്രി അറിയിച്ചു. സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. വെള്ളം കുറഞ്ഞാൽ ഉടൻ ഷട്ടറുകൾ അടയ്ക്കുമെന്നും, എപ്പോഴും നിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശങ്കപ്പെടേണ്ടെന്നും, അസാധാരണ സാഹചര്യം ഇപ്പോൾ എവിടെയും നിലവിലില്ലെന്നും കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക് പറഞ്ഞു. ജലം നഷ്ടമാകുന്നത് വൈദ്യതി നഷ്ടമുണ്ടാക്കും. എങ്കിലും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ഇന്ന് തന്നെ ഡാമുകൾ അടയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.