rip

തിരുവനന്തപുരം : പ്രളയക്കെടുതിയിൽ ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടു പോയി. സർക്കാർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് മൃതദേഹം കൊണ്ടു പോയത്. വാഹനത്തിന്റെ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിന് പുറമേ കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം നഗർദീപിന്റെ സഹോദരന് ഉറപ്പ് നൽകി. തൊഴിൽ വകുപ്പിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് നഗർദീപിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. മന്ത്രിക്ക് പുറമേ ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐ എ എസ്, ലേബർ കമ്മീഷണർ ഡോ. എസ്. ചിത്ര ഐ എ എസ്, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവരും മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.