manoj-sharma-

മുംബയ് : രാജ്യത്തെ യുവതീ യുവാക്കളുടെ സ്വപ്നമായിരിക്കും സിവിൽ സർവീസ് പരീക്ഷ പാസാകുക എന്നത്. ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥർക്ക് സമൂഹത്തിൽ ലഭിക്കുന്ന ബഹുമാനവും, അധികാരങ്ങളുമെല്ലാമാണ് ഈ ജോലിയെ സ്വപ്നം കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. സാധാരണ ഗതിയിൽ സമർത്ഥരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ സിവിൽ സർവീസ് കടമ്പ മറികടക്കാൻ കഴിയുകയുള്ളു. എന്നാൽ പന്ത്രണ്ടാം ക്ലാസിൽ ഹിന്ദിയൊഴികെ എല്ലാവിഷയത്തിനും തോറ്റ, ജീവിക്കുന്നതിനായി ടെമ്പോ ഓടിച്ച് കഴിഞ്ഞ ഒരു യുവാവിന് ഈ മത്സര പരീക്ഷ ജയിക്കാൻ കഴിഞ്ഞത് ആർക്കും പ്രചോദനമാവും എന്ന് ഉറപ്പാണ്. മദ്ധ്യപ്രദേശിലെ മൊറീന ജില്ലക്കാരനായ മനോജ് ശർമ്മയുടെ ഈ നേട്ടത്തെ കുറിച്ച് കൂടുതൽ അറിയാം.

കുട്ടിക്കാലം മുതൽക്കേ ഒരു ഐ എ എസ് ഉദ്യോഗസ്ഥനാവണമെന്നതായിരുന്നു മനോജ് ശർമ്മയുടെ സ്വപ്നം. എന്നാൽ അതിന് പറ്റിയ സാഹചര്യമായിരുന്നില്ല അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസത്തിലും മുന്നിലായിരുന്നില്ല മനോജ് ശർമ്മയെന്ന വിദ്യാർത്ഥി. പന്ത്രണ്ടാം ക്ലാസിൽ മനോജ് ജയിച്ചത് ഹിന്ദിയ്ക്ക് മാത്രമായിരുന്നു. എന്നാൽ തന്റെ ലക്ഷ്യം പൂർത്തിയാക്കണമെന്ന ഇച്ഛാശക്തി അദ്ദേഹത്തിന്റെ മനസിൽ നിന്നും ചോർന്നിരുന്നില്ല. വീടിന്റെ മേൽക്കൂര നന്നാക്കാൻ പോലും പണമില്ലാതെ വിഷമിച്ച അവസ്ഥയിൽ കുടുംബത്തിനൊപ്പം തെരുവിൽ യാചകർക്കൊപ്പം അന്തിയുറങ്ങേണ്ട അവസ്ഥ പോലും അദ്ദേഹത്തിനുണ്ടായി. പിന്നീട് പഠനത്തിനൊപ്പം ഗ്വാളിയോറിൽ ടെമ്പോ ഓടിച്ചാണ് അദ്ദേഹം കുടുംബം പുലർത്തിയത്.

ഡൽഹിയിൽ ഒരു ലൈബ്രറി പ്യൂണായി ജോലി ചെയ്ത സമയമാണ് മനോജ് ശർമ്മയുടെ ജീവിതം മാറിമറിഞ്ഞത്. ഈ സമയത്ത് ഗോർക്കി, എബ്രഹാം ലിങ്കൺ മുതൽ മുക്ത്‌ബോദ് വരെയുള്ള നിരവധി വലിയ ആളുകളെക്കുറിച്ച് അദ്ദേഹം വായിച്ചു. ഈ പുസ്തകങ്ങൾ വായിച്ചതിനു ശേഷം അയാൾക്ക് ജീവിതത്തിൽ സ്വപ്നം പൂർത്തിയാക്കാൻ ഇനിയും താൻ വൈകിയിട്ടില്ലെന്ന സത്യം അദ്ദേഹം മനസിലാക്കി. മുടങ്ങിയ വിദ്യാഭാസം പൂർത്തിയാക്കുകയും യുപിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയും ചെയ്തു. 2005 ൽ മഹാരാഷ്ട്ര കേഡറിൽ നിന്ന് ഐപിഎസ് നേടിയ മനോജ് ശർമ്മ ഇപ്പോൾ മുംബയിൽ വെസ്റ്റ് റീജിയന്റെ അഡീഷണൽ കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്നു. 'ട്വൽത്ത് ഫെയിൽ' എന്ന പുസ്തകത്തിൽ അദ്ദേഹം തന്റെ കഥ വിവരിക്കുന്നുണ്ട്. പന്ത്രണ്ടാം ക്ലാസിൽ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.