sharukh-khan-

മാന്നാർ: 'കോൻ ബനേഗാ ക്രോർപതി' മത്സരത്തിലേക്ക് ക്ഷണം ലഭിച്ച ആദ്യ മലയാളി മാന്നാർ പഞ്ചായത്ത് പതിനാറാം വാർഡിൽ കുട്ടമ്പേരൂർ ജയശ്രീയിൽ സഞ്ജയ് (59) നിര്യാതനായി. മത്സരത്തിന് ഷാരൂഖിന് മുന്നിലെ ഹോട്ട് സീറ്റിലേയ്ക്ക് സഞ്ജയ് എത്തിയത് തനി നാട്ടിൻപുറത്തുകാരനായി മുണ്ടുടുത്തായിരുന്നു. പിന്നീട് പരിപാടി അവതരിപ്പിച്ച ഷാരൂഖ് ഖാനും മുണ്ടുടുത്തു. ഷാരൂഖിനെ മുണ്ടുടുക്കാൻ പഠിപ്പിച്ചത് സഞ്ജയ് ആയിരുന്നു. ദേശീയ മാദ്ധ്യമങ്ങൾ അന്നത്തെ മത്സരം വാർത്തയാക്കിയിരുന്നു. മത്സരത്തിൽ മികച്ച വിജയം നേടിയ സഞ്ജയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നൽകിയാണ് ഖാൻ യാത്രയാക്കിയത്.

മൂന്ന് പതിറ്റാണ്ട് മുമ്പ് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയിൽ ഉയർന്ന വിജയം നേടി. ചരിത്രം ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും ഭാരത ചരിത്രത്തെ പറ്റി വലിയ അറിവുണ്ടായിരുന്നു. ഒരുതവണ സിവിൽ സർവീസ് പരീക്ഷയിൽ തിരഞ്ഞെടുത്തതും ഭാരത ചരിത്രമായിരുന്നു. മൂന്നാം റാങ്ക് നേടുകയും ചെയ്തു. എന്നാൽ ബിസിനസിലായിരുന്നു ഇദ്ദേഹത്തിന് താത്പര്യം. 1990ൽ മാന്നാറിലെ ആദ്യ ഗ്യാസ് ഏജൻസി ഇദ്ദേഹത്തിന്റേതായിരുന്നു.

പ്രായമേറിയപ്പോൾ എഴുതിയ എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും നേടി. അച്ഛൻ ഒന്നാം റാങ്ക് നേടിയപ്പോൾ മകനായ കരുൺ സഞ്ജയ് രണ്ട് ഒന്നാം റാങ്കുകൾ നേടി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബിക്കും എൽ.എൽ.എമ്മിനുമായിരുന്നു ഇത്. ഇക്കണമോക്സിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിനായി നടത്തിയ എൻട്രൻസിൽ മകൾ കാവ്യക്കായിരുന്നു ഒന്നാം റാങ്ക്. അങ്ങനെ ഒരു വീട്ടിൽ നാല് ഒന്നാം റാങ്കുകൾ. പരേതരായ റിട്ട. ലെഫ്. കേണൽ പി.വി.കെ. പിള്ളയുടെയും റിട്ട. അദ്ധ്യാപിക സരോജനിഅമ്മയുടെയും മകനാണ്. പരേതയായ ജയശ്രീയാണ് ഭാര്യ. സഞ്ചയനം 24ന് രാവിലെ 9ന്.