match

ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായുള‌ള ടീമുകളുടെ സന്നാഹമത്സരങ്ങളിൽ ഇന്ത്യയ്‌ക്ക് ഇന്ന് മികച്ച വിജയം. ഓസ്‌ട്രേലിയയുമായി നടന്ന മത്സരത്തിൽ ഇന്ത്യ രണ്ടോവർ ബാക്കി നിൽക്കെ വെറും ഒരു വിക്കറ്റ് നഷ്‌ടത്തിൽ 153 റൺസ് വിജയലക്ഷ്യം നേടി.

മത്സരത്തിൽ കേമനായ രോഹിത് ശർമ്മ 41 പന്തുകളിൽ 60 റൺസ് നേടി പരിക്ക് കാരണം മടങ്ങി. എന്നാൽ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം പിഴച്ച ഓസ്‌ട്രേലിയയ്‌ക്ക് 11 റൺസ് നേടുന്നതിനിടെ ക്യാപ്‌റ്റന്റേതുൾപ്പടെ മൂന്ന് വിക്കറ്റുകൾ നഷ്‌ടമായി. ഫോമില്ലായ്‌മ തുടരുന്ന വാർണർ (1), ഫിഞ്ച്(8), ആദ്യ പന്തിൽ മിച്ചൽ മാർഷ്(0) എന്നിവരാണ് ആദ്യമേ പുറത്തായത്.

എന്നാൽ പിന്നീട് സ്‌റ്റീവ് ‌സ്‌മിത് മാക്‌സ്‌വെല്ലിനെ കൂട്ടുപിടിച്ച് ഓസ്‌ട്രേലിയൻ സ്‌കോറിംഗ് മെച്ചപ്പെടുത്തി. എന്നാൽ സ്‌കോർ 72ലെത്തിയപ്പോൾ മാക്‌സ്‌വെൽ(28 പന്തിൽ 37) പുറത്തായി. എന്നാൽ പിന്നീടെത്തിയ സ്‌റ്റോയിണിസിനൊപ്പം സ്‌മിത്ത് ഓസ്‌ട്രേലിയയ്‌ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചു. സ്‌കോർ 148ൽ നിൽക്കെ ഇന്നിംഗ്സ് തീരാൻ ഒരു പന്ത് ബാക്കിനിൽക്കെ സ്‌മിത്ത് (48 പന്തിൽ 57) പുറത്തായി. തുട‌ർന്ന് വന്ന മാത്യു വെയ്ഡ് ബൗണ്ടറി നേടി സ്‌കോർ 150 കടത്തി. പുറത്താകാതെ നിന്ന സ്‌റ്റോയിണിസ് 41 റൺസ് നേടി. ഇന്ത്യൻ ബൗളിംഗ് നിരയിൽ അശ്വിൻ രണ്ടോവറിൽ 8 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ചതായിരുന്നു. കെ.എൽ രാഹുലും രോഹിത് ശർമ്മയും നന്നായി കളി തുടങ്ങി. സ്‌കോർ 68ൽ നിൽക്കെ രാഹുൽ (39) പുറത്തായി. തുടർന്ന് നന്നായി കളിച്ച രോഹിത് സ്‌കോർ 127 നിൽക്കെ റിട്ടയേർഡ് ഹർട്ടായി. പിന്നീട് സൂര്യകുമാർ യാദവ് ( പുറത്താകാതെ 27 പന്തിൽ 38) ഹാർദ്ദിക് പാണ്ഡ്യ (പുറത്താകാതെ എട്ട് പന്തിൽ 14) സഖ്യം മത്സരം തീരാൻ 13 പന്ത് ബാക്കി നിൽക്കെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.