laborghini-car

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആദ്യമായി വിമാന മാർഗം ലംബോർഗിനി കാറെത്തി. ഇന്നലെ പുലർച്ചെയാണ് കാർ അബുദാബിയിൽ നിന്ന് കൊച്ചിയിൽ എത്തിച്ചത്. ഇത്തിഹാദ് വിമാനത്തിലാണ് 3.7 കോടി രൂപ വില വരുന്ന ലംബോർഗിനി കൊണ്ടുവന്നത്.

അബുദാബിയിലെ വ്യവസായിയായ മലപ്പുറം തിരൂർ സ്വദേശി റഫീഖ് ആണ് ലംബോർഗിനി കേരളത്തിലെത്തിച്ചത്. വിമാനമാർഗം വണ്ടി കൊണ്ടുവരുന്നതിന് ഏകദേശം പത്ത് ലക്ഷം രൂപ ചെലവായി. സാധാരണയായി കപ്പലിലാണ് വിദേശത്തുനിന്ന് കാറുകൾ കൊണ്ടുവരാറുള്ളത്.

കാർ അബുദാബി രജിസ്‌ട്രേഷനിലുള്ളതാണ്. കസ്റ്റംസിന്റെ കാർനെറ്റ് സ്‌കീം പ്രകാരമാണ് വണ്ടി കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇതുപ്രകാരം വിദേശത്തുനിന്ന് കൊണ്ടുവരുന്ന കാറുകൾക്ക് ഇവിടെ നികുതി അടയ്‌ക്കേണ്ടതില്ല. വണ്ടി ആറ് മാസം വരെ കേരളത്തിൽ ഉപയോഗിക്കാം. ആറ് മാസം കഴിഞ്ഞാൽ ഇത് മടക്കിക്കൊണ്ടുപോകണം.