pwd

തിരുവനന്തപുരം: റോഡിന്റെ നിർമാണ പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കാത്തതിന് കരാറുകാരനെ ടെർമിനേറ്റ് ചെയ്തു. കാസർകോട് എം ഡി (M D) കൺസ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി.പേരാമ്പ്ര - താന്നിക്കണ്ടി - ചക്കിട്ടപാറ റോഡിന്റെ നിർമാണത്തിൽ അലംഭാവം കാണിച്ചതിനെ തുടർന്നാണ് നടപടി കൈക്കൊണ്ടത്. 2020 മേയ് 29ന് ആരംഭിച്ച നിർമ്മാണം ഒൻപത് മാസം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു കരാർ. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു. എന്നാൽ പണി ഇഴഞ്ഞു നീങ്ങുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും പണി വേഗത്തിലാക്കാൻ കരാറുകാരൻ തയ്യാറായില്ല. ഇതു മൂലം ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. പരാതി ഉയർന്നതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിക്കുകയും സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പുരോഗതി ഉണ്ടായില്ല. പതിനാറ് മാസം കൊണ്ട് പത്ത് ശതമാനത്തിൽ താഴെ പണി മാത്രമാണ് പൂർത്തീകരിച്ചത്. ഇതേ തുടർന്നാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

കോഴിക്കോട് ദേശീയപാതയിലെ നിർമാണ പ്രവർത്തിയിൽ അലംഭാവം കാണിച്ച കരാറുകാരനിൽ നിന്നും പിഴ ഈടാക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സമയബന്ധിതമായി നിർമാണ് പ്രവർത്തികൾ പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നേരത്തേ അറിയിച്ചിരുന്നു