കൊച്ചി: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്തിയതിൽ സംസ്ഥാന സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി. വെർച്വൽ ക്യു ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.
ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനാണ് ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നതിൽ ഉത്തരവാദിത്തം. ക്ഷേത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന്റെ റോൾ എന്താണെന്നും വെർച്വൽ ക്യു ഏർപ്പെടുത്താൻ ദേവസ്വം ബഞ്ചിന്റെ അനുമതി ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.
അതേസമയം വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ സദുദ്ദേശം മാത്രമാണുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യു കൊണ്ടുവന്നത്. 2011 മുതൽ വെർച്വൽ ക്യു നിലവിലുണ്ട്. ഇതുവരെ കാര്യമായ പരാതികളില്ല. 2019 ലെ കൊവിഡ് സാഹചര്യത്തിൽ മാത്രമാണ് ദർശനം വെർച്വൽ ക്യു വഴി ആക്കിയത്. 80 ലക്ഷം പേർക്ക് വെർച്വൽ ക്യു വഴി ദർശനം നടത്താൻ അനുമതി നൽകിയെന്നും സർക്കാർ അറിയിച്ചു.
ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ബോർഡിനാണ് വെർച്വൽ ക്യു ഏർപ്പെടുത്താൻ അധികാരമെന്ന സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.