തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാൻ പാടില്ലാത്തത് ചോദിക്കുന്നതാണെന്ന് നടി പാർവതി തിരുവോത്ത്. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങൾ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി വ്യക്തമാക്കിയത്. താൻ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം ചോദ്യം ചോദിക്കാറില്ലെന്നും ആരാണ് മറ്റുള്ളവർക്ക് ഇതിന് അവകാശം നൽകുന്നതെന്നും നടി ചോദിക്കുന്നു. എല്ലാവർക്കും അവരുടേതതായ സ്വകാര്യതകൾ ഉണ്ടെന്നും അതെല്ലാവരും മാനിക്കണമെന്നും പാർവതി കൂട്ടിച്ചേർത്തു.
നടിയെന്ന നിലയിൽ പലരും 'എടീ' എന്ന് വിളിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി. ഇതാണോ മലയാളി സംസ്കാരമെന്നും പാർവതി ചോദിക്കുന്നു. നിരക്ഷകരല്ല മറിച്ച് നല്ല പഠിപ്പുള്ള നല്ല വീട്ടിൽ നിന്നും വരുന്ന പയ്യൻമാരും ആണുങ്ങളുമാണ് ഇത്തരത്തിൽ വിളിക്കുന്നതെന്നും നടി കുറ്റപ്പെടുത്തി. പെൺകുട്ടികളെയല്ല തിരുത്തേണ്ടതെന്നും മറിച്ച് പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അമ്മമാർ ആൺകുട്ടികളെ പഠിപ്പിക്കണമെന്നും പാർവതി പറഞ്ഞു.ഇത്തരം അഭിസംബോധനകൾക്ക് താൻ പ്രതികരിക്കാറില്ലെന്നും എന്നാൽ തന്റെ ആത്മാഭിമാനത്തെ ആരെങ്കിലും നോവിച്ചാൽ അപ്പോൾ തന്നെ പ്രതികരിക്കുമെന്നും പാർവതി വ്യക്തമാക്കി. നടിയായതുകൊണ്ട് വന്ന് തൊടാമെന്ന അവകാശം ആളുകൾക്ക് കുറച്ചുകൂടി തോന്നുമെന്നും താരം പറഞ്ഞു.
ഇത്തരം പ്രവർത്തികൾക്കുള്ള മാറ്റം വീടിനുള്ളിൽ നിന്നു തന്നെ വരണമെന്നും എത്രയോ കാലങ്ങൾ കൊണ്ടുതന്നെ മാറേണ്ടതായിരുന്നുവെന്നും ഇപ്പോൾ നടക്കുന്നത് തിരുത്താൻ പറ്റുന്നതുപോലെ തിരുത്തണമെന്നും ഒരിക്കലും മിണ്ടാതിരിക്കരുതെന്നും താരം അഭിപ്രായപ്പെട്ടു.