siva

മീനങ്ങാടി: പുഴയെ പ്രണയിച്ച ശിവപാർവണയെ ഒടുവിൽ പുഴ കൊണ്ടുപോയി. മീനങ്ങാടി പുഴംകുനി പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് മരിച്ച രണ്ടര വയസുകാരി നാടിന്റെ നൊമ്പരമായി. പുഴയൊരു അത്ഭുതമായിരുന്നു ശിവപാർവണയ്ക്കെന്നും. ഏതുനേരവും പുഴയെപ്പറ്റി കൊഞ്ചി പറയുമെന്ന് ബന്ധുക്കൾ പറയുന്നു. കൽപ്പറ്റ മാനിവയൽ തട്ടാരത്തൊടി ഷിജു-ധന്യ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ കുട്ടിയാണ് ശിവപാർവണ.


അമ്മയ്ക്കും സഹോദരനുമൊപ്പം നാല് ദിവസം മുമ്പാണ് ധന്യയുടെ പുഴംകുനി ചേവായിൽ വീട്ടിൽ വിരുന്നെത്തിയത്. ഇവരുടെ വീടിന് പിന്നിലായി മുപ്പത് മീറ്റർ മാറിയാണ് പുഴംകുനി പുഴ ഒഴുകുന്നത്. ശനിയാഴ്ച മാനിവയലിലെ വീട്ടിലേക്ക്‌ പോകാനുള്ള ഒരുക്കത്തിനിടെയാണ് കുട്ടിയെ കാണാതാവുന്നത്. നാട്ടുകാരും അഗ്നിശമന സേനയും നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കുട്ടിരായിൻ പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


സാരി അണിയാൻ ഇഷ്ടമുളള ശിവപാർവണയെ ധന്യയുടെ സഹോദരിയുടെ മക്കളായ അംഗിതയും ഹർഷയും ചേർന്ന് സാരിയുടുപ്പിച്ച് നിർത്തിയതായിരുന്നു. ഇരുവരും അകത്തേക്ക്‌ പോയി തിരിച്ചെത്തിയപ്പോഴേക്കും കുട്ടിയെ കാണാതായി. ഒഴുക്കിൽപ്പെട്ടോയെന്ന സംശയമുയർന്നതോടെയാണ് പുഴയിൽ തെരച്ചിൽ നടത്തിയത്