achu-tripan

കൊച്ചി: വീട്ടിൽ പഞ്ചസാര എത്തിയില്ലെങ്കിലും മകൻ വിവിധ സംസ്ഥാനങ്ങളിലെത്തി. ഇരുപത്തിരണ്ട് മാസം മുമ്പ് പഞ്ചസാര വാങ്ങാൻ ഇരുപതു രൂപയും കൊടുത്ത് അമ്മ കടയിലേക്ക് പറഞ്ഞുവിട്ടതാണ്. എന്നാൽ മകൻ ഇതുവരെ തിരിച്ച് വീട്ടിൽ കയറിയിട്ടില്ല. കാശും കൊണ്ട് അന്ന് നേരെ പോയത് ആക്രിക്കടയിലേയ്ക്ക്. അവിടെ നിന്ന് വാങ്ങിയ സൈക്കിൾ ചവിട്ടിത്തുടങ്ങിയ യാത്ര ഇപ്പോഴും തുടരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ആ സൈക്കിൾ എത്തി. യാത്രയിൽ ഒരു പേരും കിട്ടി `അച്ചു ട്രിപ്പൻ'.

ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്ന ചോറ്റാനിക്കര പുളിക്കപ്പറമ്പിലെ പങ്കജാക്ഷിയുടെ മകൻ അനിൽ കുമാർ ആണ് `അച്ചു ട്രിപ്പൻ' എന്ന ഈ സൈക്കിൾ സവാരിക്കാരൻ. ഇപ്പോൾ പാക് അതിർത്തിയിലേക്ക് സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കുകയാണ് അച്ചു. സ്വന്തമായി സമ്പാദിച്ച ആയിരം രൂപ കൊടുത്തു ആക്രി കടയിൽ നിന്ന് വാങ്ങിയ സൈക്കിളിലാണ് അച്ചുവിന്റെ യാത്ര. ആദ്യം സൈക്കിളുമായി ട്രെയിനിൽ ഡൽഹിയിലെത്തി. തുടർന്നുള്ള യാത്രകൾ എത്തിനിന്നത്
ഹിമാലയം, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളിൽ. അവിടെനിന്ന് വയനാട്ടിലും മൂന്നാറിലുമെത്തി. അനിൽ കുമാറിന് പുതിയ പേര് കിട്ടിയതും യാത്ര വൈറലായതും മൂന്നാറിലെ ആനച്ചാലിൽ വച്ചാണ്. അവിടെവച്ച് പരിചയപ്പെട്ട എറണാകുളം സ്വദേശി സേതുമാധവൻ തമ്പി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അച്ചുവിന്റെ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. അദ്ദേഹവും സുഹൃത്തുക്കളും ടെന്റും സമ്മാനിച്ചു.

എവിടെ ചെന്നാലും അച്ചു മലയാളികളെ കണ്ടെത്താൻ ശ്രമിക്കും. ഹോട്ടലിലോ മറ്റോ ജോലിക്ക് കയറിപ്പറ്റും. ജോലിയെടുത്ത പണവുമായി യാത്ര തുടരും. കടത്തിണ്ണകളിലായിരുന്നു ഉറക്കം. രാത്രിയിൽ യാത്ര ചെയ്തതിന് ഗുജറാത്തിൽ ചിലർ തല്ലാൻ പിടിച്ച അനുഭവവുമുണ്ട്. ആൾപ്പാർപ്പില്ലാത്ത പ്രദേശങ്ങളിൽ കാട്ടുപഴങ്ങളാണ് ആശ്രയം. വാൽപ്പാറയിൽ കരടിയുടെ മുന്നിൽ പെട്ടു.അവിടെ നിന്ന് ഓടിയാണ് ജീവൻ രക്ഷിച്ചത്. ലോക്ക് ഡൗൺ സമയത്ത് ഡൽഹിയിലെ ലോഡ്ജിൽ ജോലി ചെയ്യുകയായിരുന്നു.

അച്ചു വീട്ടിൽ നിന്നിറങ്ങി അഞ്ചാംനാൾ തനിക്കൊരു ഫോൺ കോൾ വന്നുവെന്ന് അച്ചുവിന്റെ അമ്മ പങ്കജാക്ഷി പറയുന്നു.``അമ്മ ദേഷ്യപ്പെടേണ്ട എനിക്കൊരു ലക്ഷ്യമുണ്ട് . അതുകഴിഞ്ഞേ തിരിച്ചു വരൂ. ചേച്ചി അടുത്തുള്ളതുകൊണ്ട് അമ്മ ഒറ്റക്കാവില്ല. രാജ്യം മുഴുവൻ ചുറ്റിക്കാണണം. ലോകം മുഴുവനും ചുറ്റിക്കറങ്ങണം എന്നാണ് ആഗ്രഹം. ഇടയ്ക്ക് കേരളത്തിൽ എത്തും. അപ്പോൾ വീട്ടിലേക്ക് വരാൻ നിർബന്ധിക്കരുത്. വന്നാൽ യാത്ര നടക്കില്ല. എന്നും അമ്മ ഉറങ്ങുന്നതിനു മുമ്പ് ഞാൻ ഫോണിൽ വിളിച്ചിരിക്കും. ഞാൻ സുരക്ഷിതനാണ്. ചെറിയ ജോലികൾ ചെയ്ത് പണം കണ്ടെത്തും.'' ഇതായിരുന്നു അച്ചു അമ്മയെ അറിയിച്ചത്. അവന് യാത്രച്ചെലവ് നൽകാൻ തനിക്ക് സാമ്പത്തി​ക ശേഷി​യി​ല്ലെന്നും അവന്റെ ആഗ്രഹം നടക്കട്ടെയന്നും പങ്കജാക്ഷി പറയുന്നു . മൂത്തമകൾ അനുപ്രിയ ഇടയ്ക്ക് വരുമെന്നും അച്ചുവിനെ ഗർഭം ധരിച്ചിരിക്കേയാണ് ഭർത്താവ് ഉപേക്ഷിച്ചതെന്നും മകനെ പ്ളസ് ടു വരെ പഠിപ്പിച്ചെന്നും പങ്കജാക്ഷി പങ്കുവെച്ചു.