ന്യൂഡൽഹി: ഇന്ത്യയിലെ ചലച്ചിത്രപ്രവർത്തകർക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ച രജനീകാന്ത്, പുരസ്കാര നേട്ടം തന്റെ പഴയകാല സുഹൃത്തായ ബസ് ഡ്രൈവറിന് സമർപ്പിച്ചു. രജനീകാന്ത് കർണാടകയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്ത് ഡ്രൈവറായിരുന്ന ഈ സുഹൃത്താണ് താരത്തിനോട് സിനിമാ അഭിനയത്തിലേക്ക് ചുവട് മാറാൻ ഉപദേശിക്കുന്നത്. ഇതിനു പുറമേ തന്റെ ആദ്യ ചിത്രമായ അപൂർവ രാഗങ്ങൾ സംവിധാനം ചെയ്ത കെ ബാലചന്ദറിനെയും, തന്റെ സഹോദരൻ സത്യനാരായണ റാവുവിനേയും ഓർമിച്ച രജനീകാന്ത്, ഇത്രയും കാലം തന്നോടൊപ്പം പ്രവർത്തിച്ച നിർമാതാക്കൾക്കും സംവിധായകർക്കും മറ്റ് സിനിമാ പ്രവർത്തകർക്കും നന്ദി അറിയിച്ചു.
Legendary actor , Super star Rajinikanth honoured with 51st Dadasaheb Phalke Award@rajinikanth pic.twitter.com/734uxqKNrq
— All India Radio News (@airnewsalerts) October 25, 2021
ഭാര്യ ലത, മകൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവരോടൊപ്പമാണ് രജനീകാന്ത് പുരസ്കാരം സ്വീകരിക്കുന്നതിന് എത്തിയത്. അസുരനിലെ അഭിനയത്തിന് ധനുഷിന് ഇക്കൊല്ലത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
ആശാ ഭോസ്ലെ, ശങ്കർ മഹാദേവൻ, മോഹൻലാൽ, ബിശ്വജീത് ചാറ്റർജി, നിർമ്മാതാവ് സുഭാഷ് ഗായ് എന്നിവരടങ്ങിയ ജൂറിയാണ് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരത്തിന് രജനീകാന്തിനെ തിരഞ്ഞെടുത്തത്. വളരെയധികം പ്രതിഭാശാലിയായ വ്യക്തിയായതിനാലാണ് രജനീകാന്തിനെ ഈ പുരസ്കാരത്തിനു വേണ്ടി തിരഞ്ഞെടുത്തതെന്ന് ബിശ്വജിത് ചാറ്റർജി പറഞ്ഞു.