sandeep

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ സമൂഹമാദ്ധ്യമങ്ങൾ വഴി അനാവശ്യ ഭീതി പരത്തിയാൽ നിയമപരമായി നേരിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.

മുഖ്യമന്ത്രി തള‌ളിപ്പിടിച്ചാൽ ഡാം പൊളിയാതിരിക്കുമോ എന്ന് ചോദിച്ച സന്ദീപ് വാര്യർ കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത പ്രകൃതി ദുരന്തങ്ങളാണ് ഉണ്ടാകുന്നതെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. മാറിമാറി ഭരിച്ച ഇടത് വലത് സർക്കാരുകൾ പരിസ്ഥിതിയെ ക്വാറി മാഫിയകൾക്ക് തീറെഴുതിക്കൊടുത്തതിന്റെ ഫലമാണ് കേരളത്തിലുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തെ നെടുകെപിളർന്ന് കേരളമേ ഇല്ലാതാക്കി സംസ്ഥാനത്തെ അവസാനത്തെ മുഖ്യമന്ത്രിയെന്ന റെക്കാഡ് നേടാനാണെങ്കിൽ ഭീഷണി തുടരാമെന്ന് പരിഹസിച്ച സന്ദീപ് വാര്യർ ആദ്യകേസ് തന്റെ പേരിലെടുക്കാൻ വെല്ലുവിളിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ ഡാം പൊളിയാതെ ഇരിക്കുമോ ? മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നു എന്ന് പിണറായി വിജയൻ പറയുമ്പോൾ, ആവശ്യമുള്ള ഭീതി എന്താണ്, അനാവശ്യ ഭീതി എന്താണെന്ന കാര്യം കൂടി മുഖ്യമന്ത്രി പറയണം.

കാലാവസ്ഥ വ്യതിയാനം മൂലം കാലം തെറ്റി വരുന്ന അതിതീവ്രമഴയും, മേഘ സ്‌ഫോടനങ്ങൾ പോലെ കേട്ടുകേൾവിയില്ലാത്ത ദുരന്തങ്ങളുമാണ് കേരളം നേരിടുന്നത്. മാറി മാറി ഭരിച്ച ഇടതു വലതു സർക്കാരുകൾ പരിസ്ഥിതിയെ ക്വാറി മാഫിയകൾക്ക് തീറെഴുതി പശ്ചിമഘട്ടത്തെ ഒന്നാകെ ദുർബലപ്പെടുത്തിയതിന്റെ ഫലമാണ്, ഓരോ മഴക്കാലത്തും ഉണ്ടാകുന്ന ഉരുളുപൊട്ടലുകളും, തോത് വർദ്ധിച്ചു വരുന്ന ഭൂമി കുലുക്കങ്ങളും.

ഓരോ മഴക്കാലത്തും ജലനിരപ്പ് ഉയരുമ്പോൾ, പണിതിട്ട് ഒന്നേകാൽ നൂറ്റാണ്ടായ മുല്ലപ്പെരിയാർ അണക്കെട്ട് മദ്ധ്യകേരളത്തിലെ ജനതയ്ക്ക് ഒരു ഭീതിയായി മാറുന്നത് ഈ സാഹചര്യത്തിലാണ്.

അതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാട്ടുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നത് ഫാഷിസമാണ്. ഇത് ചൈനയോ, ക്യൂബയോ താലിബാന്റെ അഫ്ഗാനിസ്ഥാനോ ഒന്നുമല്ല. കേസെടുക്കും, മൂക്ക് ചെത്തുമെന്നൊക്കെയുള്ള ഭീഷണീ കൈയ്യിൽ വച്ചാൽ മതി.

കുറഞ്ഞ പക്ഷം ഈ വിഷയത്തിൽ, ഇടതു മുന്നണിയുടേയോ, മുഖ്യമന്ത്രി ആയിരുന്നപ്പോൾ വി എസ് അച്ചുതാനന്ദന്റെയും, അന്നത്തെ വകുപ്പു മന്ത്രി എൻ. കെ പ്രേമചന്ദ്രന്റെയും നിലപാടുകളും, അവർ സുപ്രീംകോടതിയിൽ വരെ ചെന്ന് എടുത്ത നിലപാടുകളും പിണറായി വിജയൻ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.

അതല്ല, കേരളത്തെ നെടുകെ പിളർന്ന് കേരളമേ ഇല്ലാതാക്കി കേരള സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി എന്ന റിക്കാർഡ് സ്വന്തമാക്കാനാണ് ശ്രമമെങ്കിൽ ഭീഷണി തുടരാം.

ഈ വിഷയത്തിൽ ഇതു വരെ പറഞ്ഞതിലും കൂടുതലായി തുടർന്നും വസ്തുതകൾ പറയാനാണ് തീരുമാനം. അതിനു കേസ് എടുക്കണമെന്ന് തോന്നുന്നുവെങ്കിൽ, ആദ്യത്തെ കേസ് എന്റെ നേരെ തന്നെയാകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.