മസ്കറ്റ് : ഒമാനിൽ പ്രവാസികളുടെ റസിഡന്റ് കാലാവധി മൂന്നു വർഷമാക്കി നീട്ടി. പത്തു വയസിന് മുകളിൽ പ്രായമുള്ള പ്രവസി കുട്ടികൾക്ക് റസിഡന്റ് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. സിവിൽ സ്റ്റാറ്റസ് നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലെഫ്. ജനറൽ ഹസ്സൻ ബിൻ മുഹ്സിൻ അൽ ശർഖി ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഭേദഗതി അനുസരിച്ച് പത്തു വയസിന് മുകളിലുള്ള പ്രവാസികൾ രാജ്യത്ത് പ്രവേശിച്ച് 30 ദിവസത്തിനുള്ളിൽ റസിഡൻന്റ് കാർഡ് എടുക്കണം.കാർഡ് സ്വീകരിക്കാൻ പ്രസ്തുത വ്യക്തി നേരിട്ട് ഹാജരാകണം.റസിഡന്റ് കാർഡിന് മൂന്നു വർഷം വരെ കാലാവധിയുണ്ടാകും. നേരത്തേയിത് രണ്ടു വർഷമായിരുന്നു. മൂന്നു വർഷമായാൽ പുതുക്കണം. പൗരന്മാർക്കുള്ള സിവിൽ ഐഡിക്ക് അഞ്ചു വർഷത്തെ കാലാവധിയുണ്ടാകും. കാലാവധി പൂർത്തിയായ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ കാർഡ് പുതുക്കണം. പുതിയ റസിഡന്റ് കാർഡ് ഓരോ വർഷത്തേക്കും അഞ്ച് റിയാൽ വീതവും റസിഡന്റ് കാർഡ് പുതുക്കുന്നതിന് അഞ്ച് റിയാലും ഈടാക്കും.