pak

ജയ്പൂർ: ട്വന്റി - 20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയത്തിൽ സന്തോഷം പ്രക‌ടിപ്പിച്ച് വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇട്ട അദ്ധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. രാജസ്ഥാനിലെ ഉദയ്‌പൂരിൽ നീർജ മോദി സ്കൂളിലെ അദ്ധ്യപികയായ നഫീസ അട്ടാരിയെയാണ് പി‌രിച്ചുവിട്ടത്.

'ഞങ്ങൾ വിജയിച്ചു' എന്ന പരാമർശത്തോടെ പാകിസ്ഥാൻ കളിക്കാരുടെ ചിത്രങ്ങൾ നഫീസ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇതുകണ്ട രക്ഷിതാക്കളിൽ ഒരാൾ നിങ്ങൾ പാകിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ'അതെ' എന്നതായിരുന്നു നഫീസയുടെ മറുപടി. ഇതിനിടെ വാട്‌സാപ്പ് സ്റ്റാറ്റസിന്റെ സ്ക്രീൻഷാേട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് കടുത്ത നടപടി എടുക്കാൻ സ്കൂൾ മാനേജ്‌മെന്റ് തീരുമാനിച്ചത്. അദ്ധ്യാപികയെ പുറത്താക്കണമെന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അദ്ധ്യാപിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാന്റെ ജയത്തിന് തൊട്ടു പിറകേ ന്യൂഡൽഹിയിൽ ചിലയിടങ്ങളിൽ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയിരുന്നു. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗാണ് ഇതിനെക്കുറിച്ച് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ന്യൂഡൽഹിയിൽ ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാൻ വിജയം ആഘോഷിക്കുന്നതിന് ഇവിടെ ചിലർ പടക്കം പൊട്ടിക്കുകയാണെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഇതിനു മറുപടിയായി പാകിസ്ഥാൻ വിജയം ആഘോഷിക്കുന്നവർ ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോകണമെന്ന് മുൻ ഇന്ത്യൻ താരവും ബി ജെ പി നേതാവുമായ ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു.