ശ്രീനഗർ: ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്കെിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച കാശ്മീരിലെ മെഡിക്കൽ വിദ്യാർത്ഥിനികൾക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് വിദ്യാർത്ഥിനികൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്.
ശ്രീനഗർ മെഡിക്കൽ കോളേജിലെയും ഷേരെ കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെയും വിദ്യാർത്ഥികൾ വനിതാ ഹോസ്റ്റലിൽ പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്ന വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. വിദ്യാർത്ഥികൾ പാകിസ്ഥാൻ വിജയം ആഘോഷിക്കുന്നതും പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വിദ്യാർഥികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
വിദ്യാർത്ഥികൾക്ക് നേരെ യു.എ.പി.എ ചുമത്തിയതിനെതിരെ കാശ്മീരിലെ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.
മറ്റൊരു ടീമിനെ പിന്തുണച്ചതിലൂടെ വിദ്യാർത്ഥികൾക്ക് തെറ്റുപറ്റിയതായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അവരെ തിരുത്താനാവശ്യമായ ഇടപെടലാണ് വേണ്ടതെന്ന് കാശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോൺ പറഞ്ഞു. യു.എ.പി.എ പോലുള്ള നിയമങ്ങൾ തിരുത്താൻ സഹായിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ അന്വേഷണം നടത്തി യാഥാർത്ഥ്യം കണ്ടെത്തുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.