കൊച്ചി: ബിഗ് ബഡ്‌ജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് നൽകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് നിർമ്മാതാക്കളുടെ സംഘടന. സിനിമ എവിടെ റിലീസ് ചെയ്യണമെന്നത് നിർമ്മാതാവിന്റെ താൽപര്യമാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. മോഹൻലാലിനെതിരെയുള്ള ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ വിമർശനത്തെ നിർമ്മാതാക്കളുടെ സംഘടന ശക്തമായി എതിർത്തു. താരങ്ങളെയോ നിർമാതാക്കളെയോ വിലക്കാനുള്ള അവകാശം തിയേറ്റർ ഉടമകൾക്ക് ഇല്ലെന്ന് സംഘടന അറിയിച്ചു. ഇത്തരം രീതി അംഗീകരിക്കാൻ കഴിയില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി. നിർമാതാക്കളുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
'ആർക്കും അറിയാൻ പാടില്ലാത്ത ഒരു സത്യമുണ്ട്. ആന്റണി പെരുമ്പാവൂരെന്ന പ്രൊഡ്യൂസർ, മരക്കാർ എന്ന സിനിമ 200 തിയേറ്ററുകളിൽ മിനിമം ഡേയ്‌സ് റണ്ണിന് തരാമെന്ന് പറഞ്ഞ മനുഷ്യനാണ്. അതിനായി വെയിറ്റ് ചെയ‌്ത മനുഷ്യനാണ്. പക്ഷേ എന്റെ അറിവിൽ 86 തിയേറ്ററുകളെ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ. മരക്കാർ പോലൊരു സിനിമ 86 തിയേറ്ററുകളിൽ റിലീസ് ചെയ്യേണ്ട പടമാണോ? അദ്ദേഹം സഫർ ചെയ്യട്ടേ എന്നാണോ തിയേറ്ററുകാരുടെ വിചാരം. അതുകൊണ്ട് ആന്റണി പെരുമ്പാവൂരിന് ചിലത് ചെയ്യേണ്ടി വന്നു. അതിന് അമർഷപ്പെട്ടിട്ടെന്ത് കാര്യം'-സിയാദ് കോക്കർ പറഞ്ഞു.