മുംബയ്: ബോളിവുഡ് നടൻ ഷാരൂഖ്ഖാനും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖെഡെയും തമ്മിലുള്ള ഉരസലിന് പത്തുവർഷത്തെ പഴക്കമുണ്ട്. 2011 ജൂലായിൽ ഷാരൂഖ് ഖാനും കുടുബവും വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന സമയത്ത് വാംഖെഡെ അവരെ മുംബയ് വിമാനത്തിൽ തടഞ്ഞ് 1.5ലക്ഷം കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ചിരുന്നു,
ഹോളണ്ട്, ലണ്ടൻ യാത്ര കഴിഞ്ഞ് മുംബയ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഷാരൂഖ്ഖാനും കുടുംബവും. നികുതി അടയ്‌ക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച്, വാംഖെഡെ ഷാരൂഖ്ഖാനെ തടഞ്ഞു. അന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വാംഖെഡെ.
ഇരുപതോളം ബാഗുകളുമായാണ് ഷാരൂഖും കുടുംബവും എത്തിയത്. ഷാരൂഖിനെ വാംഖെഡെയും സംഘവും നിരവധി മണിക്കൂറുകൾ ചോദ്യം ചെയ്യുകയും നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ ബാഗുകൾ പരിശോധിക്കുകയും ചെയ്തു. ശേഷം ഷാരൂഖിനെയും കുടുംബത്തെയും പോകാൻ അനുവദിച്ചെങ്കിലും 1.5 ലക്ഷം കസ്റ്റംസ് തീരുവയായി അടയ്ക്കാൻ നിർദ്ദേശിച്ചു.
ഇക്കാലയളവിൽ നടിമാരായ അനുഷ്‌ക ശർമ, മിനിഷ ലാംബ, ഗായകൻ മിക സിംഗ് തുടങ്ങിയവരെയും വാംഖെഡെ തടഞ്ഞിട്ടുണ്ട്. 2011 ജൂലായ് മാസത്തിലാണ് ടൊറന്റോയിൽനിന്ന് മുംബയിലെത്തിയ അനുഷ്‌കയെ വാംഖെഡെ തടഞ്ഞത്. കണക്കിൽപ്പെടാത്ത 40 ലക്ഷം വിലമതിക്കുന്ന വജ്രാഭരണം കൊണ്ടുവന്നെന്ന് ആരോപിച്ചാണിത്. 2013ലാണ് മികാ സിംഗിനെ വിമാനത്താവളത്തിൽ തടയുന്നത്. ഫെമ(ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമം അനുവദിക്കുന്നതിലും അധികം വിദേശ കറൻസി കൊണ്ടുവന്നതിനായിരുന്നു ഇത്.