k-surendran

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുയർന്ന സുൽത്താൻ ബത്തേരി കോഴക്കേസിലെ ശബ്ദ പരിശോധന കേന്ദ്ര സർക്കാരിന് കീഴിലുള്ള ഫോറൻസിക് ലാബിൽ നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു ഇത് സംബന്ധിച്ച് സുൽത്താൻ ബത്തേരി ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സുരേന്ദ്രൻ ഹർജി നൽകി.

ഹർജി കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ഹർജിയിൽ കോടതി സർക്കാർ നിലപാട് തേടിയിട്ടുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലായിരിക്കും ശബ്ദ സാമ്പിളുകളുടെ പരിശോധന നടക്കുക. എന്നാല്‍, സംസ്ഥാനത്തെ ലാബുകളേക്കാള്‍ വിശ്വാസ്യത കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഫോറന്‍സിക് ലാബുകള്‍ക്കാണെന്നും സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയിലെത്തിയിരിക്കുന്നത്

കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിള്‍ നല്‍കിയിരുന്നു. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹർജിയെ തുടര്‍ന്നായിരുന്നു ഉത്തരവ്.ശബ്ദ സാമ്പിള്‍ ശേഖരിച്ച് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്..

നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാൻ കെ. സുരേന്ദ്രന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ ജാനുവിനോടും ബി.ജെ.പി വയനാട് ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനോടും നവംബര്‍ അഞ്ചിന് ശബ്ദ സാമ്പിള്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.