saudi

ദുബായ്: സൗദി അറേബ്യയിൽ വൈകാതെ 40 ലക്ഷം തൊഴിലവസരങ്ങൾ ഒരുങ്ങുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി തൊഴിൽ മന്ത്രി അഹ്മദ് അൽ റജ്ഹിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

40 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന വിഷൻ 2030 സൗദിയിൽ നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിൽ വിദഗ്ദ തൊഴിലാളികളായ ഇന്ത്യക്കാർക്ക് അവസരം ലഭിക്കും. തൊഴിലാളികളുടെ നൈപൂണ്യ വികസനവുമായി ബന്ധപ്പെട്ട് അവർ നേടിയ കഴിവുകൾ പരസ്പരം കൈമാറുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ഇന്ത്യയും സൗദിയും ധാരണയായി. അബൂദബി ഡയലോഗിൽ വിവിധ തൊഴിലാളി ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി. കോവിഡ് കാലത്ത് വളരെ പ്രാധാന്യമേറിയ ചർച്ചയാണ് അബൂദബി ഡയലോഗ്. പ്രവാസി തൊഴിലാളികൾക്ക് ഇത് വളരെയേറെ ഗുണം ചെയ്യും.

തൊഴിലാളി ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന, അവരുടെ വേതനവും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്തുന്ന നയം ഉണ്ടാകണമെന്ന കാര്യത്തിൽ എല്ലാ മന്ത്രിമാരും യോജിപ്പ് പ്രകടിപ്പിച്ചു. ഇതിനായുള്ള ശ്രമങ്ങൾ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകും. ഓരോ രാജ്യങ്ങളുടെയും പരമാധികാരത്തെ അംഗീകരിച്ചുള്ള മാർഗനിർദേശങ്ങൾ രൂപവത്കരിക്കാനാണ് പൊതു ധാരണ ഉണ്ടായത്. ഗാർഹീക തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായുള്ള നടപടികൾ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുമെന്ന് ഐക‌കകണ്‌ഠേന തീരുമാനിച്ചുവെന്നും മുരളീധരൻ വ്യക്തമാക്കി.