യു.എ.ഇയിലും ഒമാനിലുമായി ഐ.സി.സി. ട്വന്റി-20 ലോകകപ്പിന്റെ സൂപ്പർ 12 റൗണ്ട് മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ലോകക്രിക്കറ്റിലെ വമ്പന്മാരുടെ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. സൂപ്പർ 12 റൗണ്ടിലെ ഇതുവരെയുള്ള മികച്ച അഞ്ചു മത്സരങ്ങളുടെ രേഖാ ചിത്രം ഇതാ...
1. ദക്ഷിണാഫ്രിക്ക Vs ആസ്ട്രേലിയ
ഒക്ടോബർ 23,അബുദാബി
5 വിക്കറ്റിന് ആസ്ട്രേലിയൻ വിജയം
ഈ ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയത് ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയുമായിരുന്നു. ബൗളർമാരുടെ ആധിപത്യം കണ്ട മത്സരമായിരുന്നു ഇത്. ടോസ് നേടിയ ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് വിട്ടു. ഒൻപത് വിക്കറ്റ് നഷ്ടമായിട്ടും 118 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. 36 പന്തുകളിൽ 40
റൺസ് നേടിയ എയ്ഡൻ മാർക്രമിന് മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ പിടിച്ചുനിൽക്കാനായത്. മിച്ചൽ സ്റ്റാർക്കും ഹേസൽ വുഡും ആദം സാംപയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
താരതമ്യേന ചെറിയ ലക്ഷ്യമായിട്ടും വിജയം നേടാൻ ആസ്ട്രേലിയയ്ക്ക് 19.4-ാം ഓവർ വരെ വേണ്ടിവന്നു എന്നതാണ് മത്സരം ആവേശകരമാക്കിയത്. സ്റ്റീവ് സ്മിത്തിന്റെയും (35) മാർക്കസ് സ്റ്റോയ്നിസിന്റെയും (24*) ക്ഷമയോടെയുള്ള ബാറ്റിംഗാണ് കംഗാരുക്കളെ വിജയത്തിലെത്തിച്ചത്.
ദക്ഷിണാഫ്രിക്ക 118/9
ആസ്ട്രേലിയ 121/5
മാൻ ഒഫ് ദ മാച്ച് : ഹേസൽ വുഡ് (2-19)
2. ഇംഗ്ളണ്ട് Vs വെസ്റ്റ് ഇൻഡീസ്
ഒക്ടോബർ 23,ദുബായ്
ഇംഗ്ളണ്ട് വിജയിച്ചത് ആറുവിക്കറ്റിന്
ഇംഗ്ളണ്ട് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ ആൾഒൗട്ടാക്കിയത് വെറും 55 റൺസിനാണ്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ കുറഞ്ഞ മൂന്നാമത്തെ ടീം ടോട്ടലാണ് വെസ്റ്റിൻഡീസ് നേടിയത്. 2.2 ഓവറിൽ വെറും 2 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ഇംഗ്ലിഷ് സ്പിന്നർ ആദിൽ റാഷിദും നാലോവറിൽ ഒരു മെയ്ഡനടക്കം 17 റൺസ് വഴങ്ങി രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ മൊയീൻ അലിയുമാണ് വെസ്റ്റിൻഡീസ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്.4 വിക്കറ്റ് നഷ്ടത്തിലാണ് നിസ്സാരമായ വിജയലക്ഷ്യം ഇംഗ്ളണ്ട് മറികടന്നത്.
2016 ലെ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ചാണ് വിൻഡീസ് കിരീടം ചൂടിയിരുന്നത്. ഇതിനുള്ള മധുര പ്രതികാരമായി ഇംഗ്ളണ്ടിന്റെ ഇത്തവണത്തെ വിജയം.
വെസ്റ്റ് ഇൻഡീസ് 55 (14.2 ഓവർ)
ഇംഗ്ളണ്ട് 56/4(8.2 ഓവർ)
മാൻ ഒഫ് ദ മാച്ച് : മൊയീൻ അലി
3.ഇന്ത്യ Vs പാകിസ്ഥാൻ
ഒക്ടോബർ 24,ദുബായ്
10 വിക്കറ്റിന് പാക് ജയം
ലോകകപ്പുകളിൽ പാകിസ്ഥാനോട് തോറ്റിട്ടില്ലെന്ന ഇന്ത്യയുടെ റെക്കാഡ് ഇനിയില്ല. ഐ.സി.സി.ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ദുബായ് സ്റ്റേഡിയത്തിൽ ടോസ് നഷ്പ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151റൺസെടുത്തപ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 17.5 ഓവറിൽ പാകിസ്ഥാൻ ലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ നായകൻ ബാബർ അസമും (68),മുഹമ്മദ് റിസ്വാനും (78) നടത്തിയ ആക്രമണമാണ് പാകിസ്ഥാനെ നിഷ്പ്രയാസം വിജയത്തിലെത്തിച്ചത്.
ആറ് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്മായിരുന്ന ഇന്ത്യയെ നായകൻ വിരാടിന്റെ അർദ്ധസെഞ്ച്വറിയാണ് (57) വലിയതകർച്ചയിൽ നിന്ന് കരകയറ്റിയത്. നാലാം വിക്കറ്റിൽ ഒപ്പം നിന്ന് പിന്തുണ നൽകിയ റിഷഭ് പന്തിന്റെ (39) പ്രകടനവുമൊഴിച്ചാൽ ഇന്ത്യൻ ബാറ്റിംഗ് നിര നിരാശപ്പെടുത്തുകയായിരുന്നു.
നാലോവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹീൻ ഷാ അഫ്രീദിയാണ് പാക് ബൗളിംഗ് നിരയിൽ കൂടുതൽ അപകടകാരിയായത്. ഹസൻ അലി രണ്ടുവിക്കറ്റും ഷദാബ് ഖാൻ,ഹാരിസ് റൗഫ് എന്നിവർ ഓരോവിക്കറ്റും നേടി.
ഇന്ത്യ 151/7
പാകിസ്ഥാൻ 152/0
മാൻ ഒഫ് ദ മാച്ച് : ഷഹീൻ ഷാ അഫ്രീദി
4. വെസ്റ്റ് ഇൻഡീസ് Vs ദക്ഷിണാഫ്രിക്ക
ഒക്ടോബർ 26, ദുബായ്
എട്ടുവിക്കറ്റിന് ദക്ഷിണാഫ്രിക്കൻ വിജയം
ആദ്യ കളിയിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് ദക്ഷിണാഫ്രിക്ക കരകയറിയപ്പോൾ വിൻഡീസ് വീണ്ടും പരാജയത്തിലേക്ക് വീണ മത്സരം. ആദ്യ ബാറ്റ് ചെയ്ത വിൻഡീസ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടിയിരുന്നു.എന്നാൽ 10 പന്തുകൾ ബാക്കിനിൽക്കേ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. 35 പന്തുകളിൽ 56 റൺസ് നേടിയ എവിൻ ലെവിസായിരുന്നു വിൻഡീസ് നിരയിൽ പിടിച്ചുനിന്നത്. ക്യാപ്ടൻ പൊള്ളാഡ് 26 റൺസടിച്ചു. ക്രിസ് ഗെയ്‌ലിന്(12) തിളങ്ങാനായില്ല.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്ടൻ ടെംപ ബൗമയെ(2) തുടക്കത്തിലേ നഷ്ടമായെങ്കിലും റാസീ വാൻഡെർഡ്യൂസൻ(43),റീസാ ഹെൻട്രിക്സ് (39), എയ്ഡൻ മാർക്രം (51*) എന്നിവരുടെ ബാറ്റിംഗ് വിജയം നൽകി.
വെസ്റ്റ് ഇൻഡീസ് 143/8
ദക്ഷിണാഫ്രിക്ക 144/2
മാൻ ഒഫ് ദ മാച്ച് : അൻറിച്ച് നോർക്യേ(1-14)
5.ബംഗ്ളാദേശ് Vs ഇംഗ്ളണ്ട്
ഒക്ടോബർ 27,അബുദാബി
എട്ടുവിക്കറ്റിന് ഇംഗ്ളണ്ട് ജയം
ബംഗ്ളാദേശിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ടൂർണമെന്റിലെ ഇംഗ്ളണ്ടിന്റെ രണ്ടാം ജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 124 റൺസ് മാത്രം. മറുപടിയിൽ 35 പന്തുകൾ അവശേഷിക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ളണ്ട് ലക്ഷ്യത്തിലെത്തി.
മൂന്നോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിയും നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടൈമൽ മിൽസും മൂന്നോവറിൽ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയ ലിയാം ലിവിംഗ്സ്റ്റണും ചേർന്നാണ് ബംഗ്ളാദേശിനെ നിയന്ത്രിച്ചുനിറുത്തിയത്.38 പന്തുകളിൽ 61 റൺസ് നേടി ജേസൺ റോയ് ഇംഗ്ളീഷ് ബാറ്റിംഗിൽ തിളങ്ങി.
ബംഗ്ളാദേശ് 124/9
ഇംഗ്ളണ്ട് 126/2(14.1ഓവർ)
മാൻ ഒഫ് ദ മാച്ച് : ജേസൺ റോയ്