ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ടിന്റെ മൂല്യവും അഭിമാനവും വർദ്ധിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാംബാവു മാൽഗി പ്രബോധിനി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ലെ തിരഞ്ഞെടുപ്പ് കാലത്ത് പത്ത് വർഷം തികച്ച കോൺഗ്രസ്- യു പി എ സർക്കാരിലെ ക്യാബിനറ്റ് അംഗങ്ങൾ മോദിയെ പ്രധാനമന്ത്രിയായി അംഗീകരിച്ചില്ലെന്നും നയ സ്തംഭനമുണ്ടായെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് യാതൊരുറപ്പും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല കോൺഗ്രസ് ഭരണകാലത്തെ പന്ത്രണ്ട് ലക്ഷം രൂപയുടെ അഴിമതിയും തട്ടിപ്പും മൂലം വിദേശ രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന ബഹുമാനം ഏറ്റവും താഴ്നന്ന നിലയിലായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
അക്കാലത്ത് ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് രാജ്യം നേരിട്ടതെന്നും ജനാധിപത്യ സംവിധാനം ഏത് നിമിഷവും തകരുന്ന നിലയിലായിരുന്നെന്നും അമിത് ഷാ പറഞ്ഞു. തുടർന്നാണ് 2014 ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പാർട്ടി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2019ൽ മോദിക്ക് ജനവിധി ലഭിച്ചു. 2019 ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370,35എ എന്നിവ റദ്ദാക്കുകയെന്ന ചരിത്രപരമായ തീരുമാനം കൈകൊണ്ടു. രാജ്യത്തെ എല്ലാ ജനങ്ങളെയും മുന്നിൽ കണ്ടാണ് രാമ ജന്മഭൂമി നിർമിക്കുകയെന്ന തീരുമാനം അദ്ദേഹം സ്വീകരിച്ചതെന്നും ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും അമിത് ഷാ അറിയിച്ചു. 2016ലെ നോട്ട് നിരോധനത്തെ പ്രകീർത്തിച്ച അമിത് ഷാ, രാജ്യത്തെ ഇ പേയ്മന്റിലേയ്ക്ക് നയിക്കുന്നതിനും കള്ളപ്പണ നിർമാർജനത്തിനും നോട്ട് നിരോധനം സഹായിച്ചുവെന്നും അഭിപ്രായപ്പെട്ടു.