ഖാർത്തും: മുൻ സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദുക്കിനേയും ഭാര്യയേയും സൈന്യം വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് സൈന്യം പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കി ഭരണം പിടിച്ചെടുത്തത്. ഖാർത്തൂമിലെ വസതിയിൽ കനത്ത സുരക്ഷയിലാണ് ഹംദുക്കെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ യു.എൻ ഉന്നത ഉദ്യോഗസ്ഥനുമാണ് ഹംദുക്.
സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനമുയർന്നതോടെയാണ് ഹംദുക്കിനെയും ഭാര്യയെയും മോചിപ്പിച്ചത്.
സൈനിക അട്ടിമറിക്കു പിന്നാലെ സുഡാന് നൽകി വന്ന സഹായം അമേരിക്ക റദ്ദാക്കിയിരുന്നു. സഹായം നിറുത്തലാക്കുമെന്ന് യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകി. ഹംദുക്കിന്റെ മോചനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റേണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്ത പ്രധാനമന്ത്രിയെ അജ്ഞാത കേന്ദ്രത്തിലാണ് പാർപ്പിച്ചിരുന്നത്.
@ സുഡാൻ ആഫ്രിക്കൻ യൂണിയനിൽ നിന്ന് പുറത്ത്
സൈനിക അട്ടിമറി നടന്ന സുഡാനെ ആഫ്രിക്കൻ യൂണിയനിൽ നിന്ന് പുറത്താക്കി. പഴയ സർക്കാരിനെ പുനസ്ഥാപിച്ചാൽ സുഡാനെ തിരിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു.