v

ഖാർത്തൂം: അമേരിക്ക, ചൈന, ഖത്തർ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും നയതന്ത്രപ്രതിനിധികളെയും സുഡാനിലെ ക്ഷേമപ്രവർത്തനങ്ങളുടെ ചുമതലയുള്ള സ്വിസ് നയതന്ത്രപ്രതിനിധിയേയും സുഡാൻ സൈന്യം പുറത്താക്കി. സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധമറിയിച്ചതിനാണിത്.

രാജ്യത്തെ സൈനിക അട്ടിമറിയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാണ്. എന്നിട്ടും, ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതടക്കമുള്ള നടപടികൾ തുടരുകയാണ് സൈന്യം. റോഡുകളടക്കം ഉപരോധിച്ചുള്ള ജനകീയ പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പ്രതിഷേധ സൂചകമായി രാജ്യത്തെ നിരവധി ബിസിനസ് സ്ഥാപനങ്ങൾ അടച്ചിട്ടു. ഖാർത്തൂമിൽ റോഡുകളിലെ ബാരിക്കേഡുകൾ എടുത്തുമാറ്റാനെത്തിയ സുരക്ഷ സൈനികരെ പ്രക്ഷോഭകർ കല്ലെറിഞ്ഞതായും റിപ്പോർട്ടുണ്ട്. റബർ ബുള്ളറ്റുകളും കണ്ണീർവാതകവും ഉപയോഗിച്ചാണ് സൈന്യം പ്രക്ഷോഭകരെ നേരിടുന്നത്.