ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ രജനികാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതി. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്‌കുലറൈസേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം തല കറക്കത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രജനി സുഖം പ്രാപിച്ചു വരുന്നതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ സാധിക്കുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രജനി ആശുപത്രിയിലാണെന്ന വാർത്ത വ്യാപകമായി പ്രചരിച്ചത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.

പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം കഴിഞ്ഞ ദിവസമാണ് രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തിയത്. രജനിയും നയൻതാരയും അഭിനയിച്ച 'അണ്ണാത്തെ' ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.