കാബൂള്‍: ഉന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സാദ മരിച്ചെന്ന വാർത്തകൾ തള്ളി താലിബാൻ.
കാണ്ഡഹാറിൽ നടന്ന പൊതുപരിപാടിയിൽ അഖുൻസാദ പങ്കെടുത്തെന്ന് താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാർതതാ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാൻ പിടിച്ചടക്കിയതിന് ശേഷവും അഖുന്‍സാദ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് അഖുൻസാദ കൊല്ലപ്പെട്ടെന്ന വാർത്തകൾ പരനന്നത്. കാണ്ഡഹാറിലെ മതപഠനശാലയായ ജാമിയ ദാറുല്‍ അലൂം ഹകീമിയയില്‍ അഖുന്‍സാദ സന്ദര്‍ശനം നടത്തിയെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു നേതാവ് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെപ്റ്റംബറിൽ അഫ്‌ഗാനിൽ അധികാരമേറ്റെടുത്ത താലിബാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവായി അഖുന്‍സാദ ചുമതലയേല്‍ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഖുന്‍സാദ ചുമതലകള്‍ ഏറ്റെടുത്തില്ല.പൊതുപരിപാടികളിലോ താലിബാന്‍ പരിപാടികളിലെ ചിത്രങ്ങളിലോ അഖുന്‍സാദ ഉണ്ടാകാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. 2016 മെയ് മാസത്തിലാണ് അവസാനമായി അഖുന്‍സാദയുടെ ചിത്രങ്ങള്‍ പുറത്തുവന്നത്. മുമ്പ് താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മരണം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് താലിബാന്‍ സ്ഥിരീകരിച്ചത്.