പരപ്പനങ്ങാടി: സമയം വൈകിട്ട് 6 മണി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പതിവില്ലാത്ത വിധം വലിയ സന്നാഹങ്ങളോടെ പൊലീസുകാരെ കണ്ടതോടെ യാത്രക്കാരും അമ്പരപ്പിലായി. കോയമ്പത്തൂർ കണ്ണൂർ സ്‌പെഷൽ എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽ നിറുത്തിയതിന് തൊട്ടുപിന്നാലെ പൊലീസുകാർ രണ്ടുപേരെ ഓടിച്ചിട്ട് പിടികൂടി വാഹനത്തിൽ കയറ്റികൊണ്ടുപോയി. കാര്യമറിയാതെ കാഴ്ച്ചക്കാർ ആകാംക്ഷയിൽ ഇരിക്കുമ്പോഴാണ് യഥാർത്ഥ വിവരം പൊലീസ് പുറത്തുവിടുന്നത്. തോക്കുമായി രണ്ടുപേർ ഷൊർണൂർ പാസഞ്ചറിൽ വരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിൽവേ സ്റ്റേഷനിൽ പൊലീസ് കാത്തുനിന്നത്. ട്രെയിൻ വന്നയുടനെ കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കൾ ഓടി പോകാൻ ശ്രമിച്ചു .ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് തോക്ക് കണ്ടെടുത്തു. പരിശോധിച്ചപ്പോൾ യഥാർത്ഥ തോക്കിനോട് സാമ്യമുള്ള കളിത്തോക്ക് ആണെന്ന് മനസ്സിലായി. ഇതോടെ യുവാക്കളെ വിട്ടയക്കുകയായിരുന്നു. തെറ്റായ വിവരം നൽകിയതാണോ അതോ കളിത്തോക്ക് കണ്ട് തെറ്റിദ്ധരിച്ചതാണോ എന്ന കാര്യം അന്വേഷിക്കുകയാണ് പൊലീസ്.