v-muralidharan

പാലക്കാട്: പുരാവസ്തു തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കുറ്റപ്പെടുത്തി. ലോക കേരള സഭയെ മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ച് കേരളത്തിന് പുറത്തുള്ളവർ വലിയ തട്ടിപ്പ് നടത്തുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നതാണ്. സ്വർണക്കള്ളക്കടത്തുകാർക്കും ഇടം നൽകിയ വേദിയാണ് ലോക കേരള സഭ. ഇവിടെ മുഖ്യറോളിലുണ്ടായിരുന്ന വനിതയാണ് പുരാവസ്തു തട്ടിപ്പുകാരനു വേണ്ടി ഉന്നത കേന്ദ്രങ്ങളിൽ ഇടനില നിന്നതെന്ന് വാർത്തകൾ പുറത്തുവരുന്നു. ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്.

മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ 2020 മേയിൽ അന്വേഷണമാവശ്യപ്പെട്ട് ഇന്റലിജൻസ് ഏജൻസിക്ക് റിപ്പോർട്ട് കൊടുത്തിട്ടും എന്തുകൊണ്ടാണ് അന്വേഷണം നടക്കാതിരുന്നതെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണം. മോൻസൺ മാവുങ്കലിനെതിരെ കൊച്ചി പൊലീസിൽ നൽകിയ പരാതികളെല്ലാം ഒതുക്കിത്തീർത്തത് ആരുടെ സ്വാധീനത്തിലാണ്. ഇതെല്ലാം വിരൽചൂണ്ടുന്നത് ആഭ്യന്തര വകുപ്പിലേക്കാണ്. ദുരൂഹത നീക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് മുഖ്യമന്ത്രി ആവശ്യപ്പെടണം. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ സോളാർ തട്ടിപ്പിന് സമാനമാണ് പുരാവസ്തു തട്ടിപ്പെന്നും മുരളീധരൻ പറഞ്ഞു.