3
പിടികൂടിയ ലഹരിമരുന്ന്

പാലക്കാട്: ലഹരി മരുന്നുകളുമായി ബൈക്കിൽ സഞ്ചരിച്ച രണ്ടു കോളേജ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നും ബൈക്കിൽ കടത്തിയ നാല് മില്ലിഗ്രാം എം.ഡി.എം.എ, 61 സ്റ്റാമ്പ് എന്നിവയാണ് ജില്ലാ ലഹരി വിരുദ്ധ സേനയുടെയും പാലക്കാട് സൗത്ത് പൊലീസിന്റെയും നേതൃത്വത്തിൽ പിടികൂടിയത്.

കേസിൽ കോട്ടയം രാമപുരം സ്വദേശികളായ അജയ്, അനന്ദു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മെഡിക്കൽ കോളേജിന് സമീപം സിന്തറ്റിക് ട്രാക്കിനടുത്ത് ലഹരിമരുന്ന് കൈമാറാനായി കാത്തു നിൽക്കുമ്പോഴാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ രണ്ടു പേരും കോളേജ് വിദ്യാർത്ഥികളാണ്. അടുത്തിടെ കഞ്ചാവ് മയക്കുമരുന്ന് കടത്ത് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

പാലക്കാട് എസ്.പി: ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി: സി.ഡി. ശ്രീനിവാസന്റെ നിർദ്ദേശത്തെ തുടർന്ന് ടൗൺ സൗത്ത് സി.ഐ: ഷിജു എബ്രഹാം, എസ്.ഐമാരായ മഹേഷ്, രമ്യ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ, ഷാജഹാൻ, നിഷാദ്, സജീന്ദ്രൻ, കാസിം, രാജീവ്, രതീഷ്, രമേശ്, സൈബർ സെൽ ഉദ്യോഗസ്ഥരായ ഷെബിൻ, വിഷ്ണുരാജ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ: എസ്. ജലീൽ, കിഷോർ, കെ. അഹമ്മദ് കബീർ, എസ്. ഷനോസ്, ആർ. രാജീദ്, എസ്. ഷമീർ, വിനീഷ്, സൂരജ് ബാബു, സമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.