പാലക്കാട്: നവംബർ ഒന്നുമുതൽ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ തയ്യാറാക്കിയ മാർഗരേഖ പ്രകാരം തിങ്കളാഴ്ച മുതൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അദ്ധ്യാപകർ എത്തിത്തുടങ്ങി. ഒന്നര വർഷത്തിന് ശേഷമാണ് ജില്ലയിലെ 15000ലധികം അദ്ധ്യാപകർ ഒന്നിച്ച് സ്‌കൂളിൽ എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇനി ഞായറാഴ്ച ഒഴികെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അദ്ധ്യാപകർ സ്‌കൂളിൽ എത്തണം.
ഓൺലൈൻ ക്ലാസുകളടക്കം സ്‌കൂളിൽ എത്തി നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള ഒരുക്കങ്ങൾ അടുത്താഴ്ചയോടെ പൂർത്തായാക്കാൻ എല്ലാ സ്കൂൾ അധികൃതർക്കും വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരുക്കങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഒരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിച്ച് സമയക്രമം വിദ്യാർത്ഥികളെ അറിയിക്കണം. പി.ടി.എ, എസ്.എം.സി (സ്‌കൂൾ മനേജ്‌മെന്റ് കമ്മിറ്റി) എന്നിവ പുനഃസംഘടിപ്പിച്ച് യോഗങ്ങളുടെ ദിവസങ്ങൾ തീരുമാനിക്കണം. ഇത്തരത്തിൽ സ്‌കൂളിലെ എല്ലാ ക്രമീകരണങ്ങളും ഒരുക്കുന്നതിനായാണ് 20 ദിവസം മുമ്പ് അദ്ധ്യാപകരോട് സ്‌കൂളിലെത്താൻ വകുപ്പ് നിർദ്ദേശിച്ചത്. ആദ്യദിനത്തിൽ എത്താത്ത അദ്ധ്യാപകരടക്കം എല്ലാവരും വരുംദിവസങ്ങളിലായി നിർബന്ധമായും എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കൃഷ്ണൻ അറിയിച്ചു.
1. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക.
2. മൊത്തം വിദ്യാർത്ഥികളുടെ 25 ശതമാനം മാത്രം ഒരു സമയത്ത് എത്തുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തും.
3. ബാച്ചുകളായി തിരിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർച്ചയായി മൂന്നുദിവസം സ്‌കൂളിൽ വരാനുള്ള അവസരം ഒരുക്കണം.
4. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം പരിഗണിക്കണം.
5. ഭിന്നശേഷിയുള്ള കുട്ടികളെയോ അസുഖമുള്ള കുട്ടികളെയോ സ്‌കൂളിൽ വരാൻ നിർബന്ധിക്കരുത്.
6. കൊവിഡ് ബാധിതർ വീടുകളിലുണ്ടെങ്കിൽ കുട്ടികൾ സ്‌കൂളിൽ എത്തേണ്ടതില്ല.
7. നല്ല വായു സഞ്ചാരമുള്ള മുറികളും ഹാളുകളിലും മാത്രമേ പഠനം നടത്താവൂ.
8. കുട്ടികളെ കൊണ്ടുവരാനും വിളിക്കാനും വരുന്ന രക്ഷിതാക്കൾക്ക് സ്‌കൂളിൽ പ്രവേശനം അനുവദിക്കരുത്.
9. സ്‌കൂൾ ഭക്ഷണം നൽകണമോ എന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാം.
10. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകണം.
11. അതത് ക്ലാസ് അദ്ധ്യാപകർ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കണം.
12. ഓഫ് ലൈൻ, ഓൺലൈൻ സമ്മിശ്ര രീതിക്കുള്ള ക്രമീകരണം ഏർപ്പെടുത്തണം.