തൃത്താല: മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിയുടെ കരട് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗങ്ങൾ, കാർഷിക സർവകലാശാല, ഫിഷറീസ് സർവകലാശാല, വെറ്ററിനറി സർവകലാശാല എന്നിവയിലെ വിദഗ്ദ്ധർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന ആസൂത്രണ ബോർഡ്, കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, ഫിഷറീസ് സർവകലാശാല എന്നിവയുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമായിരിക്കും പദ്ധതി നടപ്പാക്കുക. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പരിപ്രേഷ്യം തയ്യാറാക്കാനായി വിളിച്ചുചേർത്ത യോഗം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അദ്ധ്യക്ഷയായി.
ആസൂത്രണ ബോർഡ് അംഗം ആർ.രാംകുമാർ, ഡോ. ടി.പ്രദീപ്കുമാർ, രൂപേഷ്‌കുമാർ, ഡോ. ബെറിൻ പത്രോസ്, ഡോ. പി.കെ.സുരേഷ്‌കുമാർ, ഡോ. ജയശ്രീ, ഡോ. ജയരാജ് തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
കാർഷിക, മൃഗസംരക്ഷണ മത്സ്യബന്ധന, ടൂറിസം, മണ്ണ്ജലവിഭവ സംരക്ഷണം എന്നീ മേഖലകളിൽ തൃത്താലയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും പദ്ധതി യാഥാർത്ഥ്യമാക്കുക. തരിശുഭൂമി പരമാവധി കൃഷിയോഗ്യമാക്കാനും കൃഷി, മത്സ്യം വളർത്തൽ, ക്ഷീരവികസനം എന്നീ മേഖലകളിലെ ഉത്പാദനം വൻതോതിൽ വർദ്ധിപ്പിച്ചും ഉത്പാദനക്ഷമത ഉയർത്തിയും ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും ഉയർത്താൻ പദ്ധതി ലക്ഷ്യമിടുന്നു. ഇതിനു സംസ്ഥാന ആസൂത്രണബോർഡിന്റെ സഹായവും മാർഗ്ഗനിർദ്ദേശങ്ങളുമുണ്ടാകും. കാർഷിക സർവകലാശാലയും ഫിഷറീസ് സർവകലാശാലയും വെറ്ററിനറി സർവകലാശാലയും സാങ്കേതിക സഹായം അടക്കമുള്ള വൈദഗ്ദ്ധ്യം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.