പാലക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതം. ജില്ലയിൽ ഇതുവരെ 81939 കന്നുകാലികൾക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുത്തതായി അധികൃതർ അറിയിച്ചു. ഒക്ടോബർ ആറിന് ആരംഭിച്ച രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നവംബർ മൂന്നിന് അവസാനിക്കും.
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കുമ്പോൾ പാലുല്പാദനം കുറയുമെന്നുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ പറഞ്ഞു. ഇക്കാരണത്താൽ ചില ക്ഷീരകർഷകർ കുത്തിവെപ്പ് എടുക്കുന്നതിന് വിമുഖത കാണിക്കുന്നുണ്ട്. എന്നാൽ, കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കന്നുകാലികൾക്ക് രോഗം ബാധിച്ചാൽ ഏറെ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
നാലു മാസം മുതൽ പ്രായമുള്ള കന്നുകാലികൾക്ക് കുത്തിവെപ്പ് നൽകുന്നുണ്ട്. ഗർഭിണികളായ പശുക്കളെ കുത്തിവെപ്പിൽ നിന്നും ഒഴിവാക്കും. ജില്ലയിൽ 176695 പശുക്കളെ കുത്തിവെയ്ക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ തലത്തിൽ വീടുകൾ നേരിട്ട് സന്ദർശിച്ചാണ് കന്നുകാലികൾക്ക് സൗജന്യമായി വാക്സിനേഷൻ നടത്തുന്നത്. വാക്സിനേഷന് തയ്യാറാകാത്ത ക്ഷീരകർഷകർക്ക് ബന്ധപ്പെട്ട മൃഗാശുപത്രിയിലെ ഡോക്ടർ നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ച് മൂന്നുദിവസത്തിനകം കുത്തിവെയ്പ് എടുത്തില്ലെങ്കിൽ കന്നുകാലിയുടെ ഉടമയ്‌ക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
നവംബർ മൂന്നിനകം 100% പ്രതിരോധം സജ്ജമാക്കുകയാണ് ലക്ഷ്യം. കുത്തിവെപ്പിന് വിധേയമാകുന്ന എല്ലാ മൃഗങ്ങൾക്കും 12 അക്ക തിരിച്ചറിയൽ ടാഗുകൾ നൽകുന്നുണ്ട്. മൃഗങ്ങളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി ക്ഷീരകർഷകർ കുളമ്പുരോഗ പ്രതിരോധത്തിൽ പങ്കാളികളാകണമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
ഫോട്ടോ:കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്