കോന്നി: ഗവ. മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനമാരംഭിക്കും. നേരത്തെ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് ശ്രദ്ധതിരിച്ചതോടെ മാറ്റിവയ്ക്കുകയായിരുന്നു. സെപ്തംബർ 11 ന് അത്യാഹിത വിഭാഗത്തിന്റെയും ഐ .സി.യു, ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവയുടെയും പ്രവർത്തനങ്ങളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സൗകര്യങ്ങൾ ഒരുക്കാൻ വൈകിയിരുന്നു. അത്യാഹിത വിഭാഗം തുടങ്ങുന്നതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണെന്നും ഉടനെതന്നെ തീയതി പ്രഖ്യാപിക്കുമെന്നും കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിലെ ഒ.പി, ഐ.പി വിഭാഗങ്ങൾ നേരത്തെ പ്രവർത്തനം തുടങ്ങിയിരുന്നു. ഒ.പി വിഭാഗത്തിൽ ദിനംപ്രതി 300 നുമേൽ രോഗികളെത്തുന്നുണ്ട്. അത്യാഹിത വിഭാഗം ആരംഭിക്കാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് മെഡിക്കൽ കോളേജിനെ ആശ്രയിക്കാൻ കഴിഞ്ഞിരുന്നില്ല. ഒ.പിയിലെത്തുന്ന രോഗികൾക്ക് കിടത്തിച്ചികിത്സ ആവശ്യമുണ്ടെങ്കിൽ മാത്രമായിരുന്നു നിലവിൽ രോഗികളെ അഡ്മിറ്റ് ചെയ്തിരുന്നത്. കൊവിഡ് ചികിത്സയും തുടങ്ങിയിരുന്നു . ഇപ്പോൾ വാക്‌സിനേഷനും നടക്കുന്നുണ്ട്. ജില്ലാ കളക്ടർ ചെയർപേഴ്സണും ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയുമായി ആശുപത്രി വികസന സൊസൈറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായിരുന്നു. ശബരിമലയുമായി ഏറെ അടുത്തുള്ള മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുന്നത് ശബരിമല തീർത്ഥാടനകാലം മുന്നിൽ കണ്ടുകൂടിയാണ്.
ഉപകരണങ്ങൾ സ്ഥാപിച്ചു
ഒാപ്പറേഷൻ തീയറ്ററിൽ
--------------------
അനസ്‌ത്യേഷ്യ വർക്ക് സ്റ്റേഷൻ
ഓപ്പറേഷൻ ടേബിളുകൾ
ഷാഡോ ലെസ് ലൈറ്റുകൾ
ഡയാടെർമി
ഡിസൈബറിലേറ്റർ
അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ
ഐ. സി.യു വിൽ
-------------------
50 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ
4 വെന്റിലേറ്ററുകൾ,
12 ഐ.സി.യു കിടക്കകൾ
3 കാർഡിയാക്ക് മോണിറ്റർ
, ബെഡ് സൈഡ് ലോക്കർ
ബെഡ് ഓവർ ടേബിൾ എ
4 വിഭാഗങ്ങൾ
ട്രയാജ്, റെഡ്, യെലോ , ഗ്രീൻ, എന്നീനാലു വിഭാഗങ്ങളായാണ് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം. ട്രയാജിലേക്കാവും രോഗികൾ ആദ്യം എത്തുക. ട്രയാജിന്റെ ചുമതല വഹിക്കുന്ന ഡോക്ടർമാർ രോഗിയുടെ അവസ്ഥ മനസിലാക്കി എവിടേക്കു മാറ്റണമെന്ന് തീരുമാനിക്കും.