അടൂർ: ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘത്തെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനം മാസങ്ങളായി അടൂർ, നൂറനാട്, കായംകുളം പൊലീസ് സ്റ്റേഷൻ പരിധികളിൽ ബൈക്കിലെത്തി മാല മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ കായംകുളം ചേരാവള്ളി വൈഷ്ണവം വീട്ടിൽ രാകേഷ് (37), പാലമേൽ വില്ലേജിൽ തത്തംമുന്ന പുത്തൻപുരയിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന മനു (31)എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട്, കായംകുളം അടൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മുമ്പ് നടന്നിട്ടുള്ള മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളെ പിടികൂടാൻ പ്രതികളിൽ നിന്ന് സ്വർണവും, ഇരുചക്രവാഹനങ്ങളും അടൂർ പൊലീസ് പിടിച്ചെടുത്തു.അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ നൂറ് കിലോമീറ്റർ പരിധിയിൽ ഇരുന്നൂറോളം സി.സി.ടി.വി കാമറകളാണ് പൊലീസ് പരിശോധിച്ചത്. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയുടെ നിർദ്ദേശപ്രകാരം അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.ടി.ഡി, എസ്.ഐ മനീഷ്.എം, തിരുവല്ല ഡാൻസാഫ് അംഗം സുജിത്ത്, പത്തനംതിട്ട ഡി.വൈ.എസ്.പി സ്‌ക്വാഡ് അംഗങ്ങളായ ജോബിൻ ജോൺ, ശ്രീലാൽ, വിജേഷ്, ഷഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.