ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെ അഗതിമന്ദിരം പൂട്ടിക്കാൻ സി.പി. എമ്മും നഗരസഭാ സെക്രട്ടറിയും ഒത്തുകളിക്കുകയാണെന്ന് നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് പറഞ്ഞു. 2020 ഒക്ടോബർ രണ്ടിന് ആറാം വാർഡ് വാഴാർ മംഗലത്ത് കൗൺസിലിന്റെ അനുമതിയോടെ എല്ലാ നിയമങ്ങളും പാലിച്ചാണ് അഗതിമന്ദിരം ആരംഭിച്ചത്. മഹാത്മാ ജനസേവന കേന്ദ്രത്തെ അഗതിമന്ദിരത്തിന്റെ ചുമതല ഏൽപ്പിക്കാൻ 2020 ജൂലായ് 9ന് ചേർന്ന കൗൺസിൽ യോഗം ഐക്യകണ്‌ഠേന തീരുമാനമെടുക്കുകയും ബൈലോ തയ്യാറാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ബൈലോ 27 കൗൺസിലർമാർക്കും വിതരണം ചെയ്തു. 2020 ജൂലായ് 23ന് ചേർന്ന കൗൺസിൽ യോഗം നേരത്തെ തയ്യാറാക്കി നൽകിയ ബൈലോ, ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള അഗതിമന്ദിരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് നടത്തിപ്പിനായി നൽകിയിട്ടുള്ള അതേ മാനദണ്ഡം പാലിച്ചാണ് വിട്ടുനൽകിയിട്ടുള്ളതെന്നും ചെയർപേഴ്‌സൺ പറഞ്ഞു. കരാർ രജിസ്റ്റർ ചെയ്തിട്ടില്ല. നഗരസഭ നടത്തിപ്പിനായി ഒരു രൂപ പോലും അനുവദിക്കുന്നുമില്ല. അഗതി മന്ദിര നടത്തിപ്പിനായുളള എല്ലാ ചെലവും മഹാത്മാജന സേവന കേന്ദ്രമാണ് വഹിക്കുന്നത്. അഗതിമന്ദിരത്തിൽ ഒന്നര മാസം മാത്രം താമസിച്ച കല്യാണിയമ്മ എന്ന 92 കാരിയുടെ പരാതിയുമായി 10 മാസങ്ങൾക്കു ശേഷം വന്നത് മന:പൂർവമാണ്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പഴയ പരാതി മാറ്റി. കഴിഞ്ഞ ദിവസം അടിയന്തര കൗൺസിൽ യോഗത്തിൽ യോഗം അവസാനിക്കാറായപ്പോഴാണ് ഇതു സംബന്ധിച്ച ഡ്യൂപ്ലിക്കേറ്റ് ഫയൽ സെക്രട്ടറി എത്തിച്ചത്. കൗൺസിൽ യോഗം അവസാനിച്ച ഉടനെ സെക്രട്ടറി ചെയർ പേഴ്‌സണിന്റെ പക്കൽ നിന്ന് ഫയൽ തട്ടിയെടുത്ത് സ്വന്തം കാബിനിലേക്ക് പോവുകയായിരുന്നു. വ്യാജ പരാതിക്കെതിരെ പൊലീസിലും വിജിലൻസിലും പരാതി നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരോട് വിശദീകരണം തേടുന്നതിനും നിയമ നടപടി സ്വീകരികുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

സെക്രട്ടറിക്ക് അനുകൂലമായ നിലപാട് സി.പി.എം എടുക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് കൗൺസിലർമാരായ ജോസ് , കെ.ഷിബു രാജൻ, റിജോ ജോൺ ജോർജ് എന്നിവർ പറഞ്ഞു.

--------------------

സി.പി.എം മാർച്ച് നടത്തി


അഗതിമന്ദിരത്തിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്നും സ്വാതന്ത്ര്യ സമര സേനാനി കുടിലിൽ ജോർജിന്റെ സ്മാരകമായി വരും തലമുറയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഉചിതമായ കേന്ദ്രം സ്ഥാപിക്കാൻ നഗരസഭ മുൻകൈ യെടുക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം നഗരസഭയിലേക്ക് മാർച്ച് നടത്തി.
ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ്, വി.വി.അജയൻ, എം.ശശികുമാർ, എം.കെ.മനോജ്, വി.ജി.അജീഷ്, സവിത വി.എസ്, പി.ഡി.സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.