പത്തനംതിട്ട : പാർട്ടി വിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് . ചില ലക്ഷ്യങ്ങളോടെ പോയവരെയല്ല തെറ്റിദ്ധാരണകളുടെ പേരിൽ പുറത്തുപോയവരെ മടക്കിക്കൊണ്ടുവരും. എല്ലാവർക്കും പ്രവർത്തിക്കാൻ ബി.ജെ.പിയിൽ അവസരം ഉറപ്പാക്കും. പത്തനംതിട്ട പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളിച്ച് നയിക്കാനാണ് ബി.ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നത്. അത് നിറവേറ്റുകതന്നെ ചെയ്യും.
എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വരുന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ മുന്നേറ്റം നേടുന്നതിനായി ബൂത്ത്തലം മുതൽ പ്രവർത്തനം ശക്തമാക്കും. തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്ത് എത്തിയ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളിലും കൂടുതൽ ശ്രദ്ധനൽകും.
പന്തളം നഗരസഭയിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെക്രട്ടറി ഉണ്ടാക്കിയ അനാവശ്യ വിവാദങ്ങൾ ഒഴിച്ച് നിലവിൽ ഭരണപരമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പന്തളത്തെ പ്രശ്‌നങ്ങൾ സംസ്ഥാന നേതൃത്വം എല്ലാ കൗൺസിലർമാരുമായും ചർച്ച ചെയ്തിരുന്നു. ഭരണസമിതിയെ നേതൃത്വം പിന്തുണയ്ക്കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ജില്ലാ നേതൃത്വവും ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ കൗൺസിലർമാർക്ക് ഭരണപരമായ മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
സീതത്തോട് സഹകരണ ബാങ്ക് അഴിമതിക്കെതിരെയുള്ള സമരമടക്കമുള്ളവ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. കേന്ദ്ര സർക്കാരിനടക്കം അഴിമതി സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്. ഇവയെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണം. ഇന്ധന വിലയുടെ നിർണയാവകാശം പെട്രോളിയം കമ്പനികൾക്ക് കൈമാറിയത് യു.പി.എ സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രളയ ബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബി.ജെ.പിയും സേവാഭാരതിയും സജീവമാണ്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, യുവമോർച്ച അദ്ധ്യക്ഷൻ പ്രഭുൽകൃഷ്ണ എന്നിവരടക്കമുള്ള നേതാക്കൾ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ ഇടപെടലിനെ തുടർന്ന് കർണാടകയിൽ നിന്ന് അവശ്യ സാധനങ്ങളുമായി ട്രക്കുകൾ ജില്ലയിൽ എത്തിയിട്ടുണ്ട്. അവ ദുരിത ബാധിത മേഖലയിലെ കുടുംബങ്ങൾക്കും ക്യാമ്പുകളിലും വിതരണം ചെയ്യുമെന്നും വി.എ.സൂരജ് പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ നന്ദി പറഞ്ഞു.