പത്തനംതിട്ട: ഭാഗ്യക്കുറി ടിക്കറ്റുകളുടെ അനധികൃത വില്പന തടയുന്നതിന് പത്തനംതിട്ട നഗരത്തിലെ വിവിധ ഭാഗ്യക്കുറി വിപണന കേന്ദ്രങ്ങളിൽ ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി.
ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്കങ്ങൾ ഒരേപോലെ വരുന്ന പന്ത്രണ്ടിലധികം ടിക്കറ്റുകൾ ഒരുമിച്ച് വില്പന നടത്തുന്നുണ്ടോയെന്നും ടിക്കറ്റുകളിൽ ഏജൻസി സീൽ പതിക്കാതെ നവ മാദ്ധ്യമങ്ങളിലൂടെ ഭാഗ്യക്കുറികൾ വില്പന നടത്തുന്നുണ്ടോയെന്നും പരിശോധിച്ചു.
ജില്ലാ ഭാഗ്യക്കുറി ഓഫീസർ എൻ.ആർ ജിജി, ജൂനിയർ സൂപ്രണ്ടുമാരായ പി.ബി മധു, ജോസഫ് സൈമൺ, ജീവനക്കാരൻ ബിനീഷ് ആർ. നായർ എന്നിവർ പങ്കെടുത്തു.
അനധികൃത വിപണന രീതികൾ അവലംബിക്കുന്നവരുടെ ഏജൻസി റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും പരിശോധന വ്യാപിപ്പിക്കുമെന്നും ജില്ലാ ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു.
അനധികൃത ലോട്ടറി വില്പന സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ 18004258474 എന്ന ടോൾ ഫ്രീ നമ്പരിലൂടെയോ www.statelottery.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ അറിയിക്കാം.