photo
മേല്പാലം നിർമ്മിക്കാനൊരുങ്ങുന്ന ആവണീശ്വരം ലെവൽക്രോസ്

കൊല്ലം: കുന്നിക്കോട് ആവണീശ്വരത്ത് മേൽപ്പാലം നിർമ്മിക്കാൻ റെയിൽവേയുടെ പച്ചക്കൊടി. പാലം നിർമ്മാണത്തിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയതായി സ്ഥലം സന്ദർശിച്ച ഡിവിഷണൽ മാനേജർ ആനന്ദ് വ്യക്തമാക്കിയതോടെ നാട് വലിയ പ്രതീക്ഷയിലാണ്. ലെവൽക്രോസ് അടയ്ക്കുന്നതുമൂലം വർഷങ്ങളായി ദുരിതമനുഭവിക്കുന്ന യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ് സഫലമാകുന്നത്.

ഗതാഗത കുരുക്കിൽ നിന്ന് മോചനം

പത്തനാപുരം കുന്നിക്കോട് പാതയിൽ ആവണീശ്വരത്ത് ട്രെയിൻ കടന്ന് പോകുന്ന വേളകളിലെല്ലാം ആംബുലൻസുൾപ്പടെയുള്ള വാഹനങ്ങളെല്ലാം മിനിട്ടുകളോളം നിറുത്തി ഇടേണ്ട സ്ഥിതിയാണ്. ട്രെയിൻ കടന്നുപോയാലും ഏറെ സമയം ഗതാഗത കുരുക്ക് അനുഭവപ്പെടും. കുന്നിക്കോട് ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായാണ് ആവണീശ്വരം റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങുന്നതോടെ ലെവൽക്രോസ് കൂടുതൽ തവണ അടച്ചിടേണ്ടിയും വരും. പത്തനാപുരം-കുന്നിക്കോട്- ചെങ്ങമനാട്- വാളകം പാത ശബരിപാതയായി വികസിപ്പിച്ചതോടെ വലിയ വാഹനത്തിരക്കുണ്ട്. പുനലൂർ- മൂവാറ്റുപുഴ പാത മലയോര ഹൈവേയുടെ ഭാഗമാകുന്നതോടെ പത്തനാപുരത്ത് നിന്ന് കുന്നിക്കോട് വഴി എം.സി റോഡിൽ വാളകത്ത് എത്തുന്ന വാഹനങ്ങളുടെ എണ്ണം ഇനിയും കൂടും.

..

എസ്റ്റിമേറ്റ് തയ്യാറാക്കും

ഡിവിഷണൽ മാനേജർ ആനന്ദ് വന്നുപോയതിന് പിന്നാലെ മധുര ഡിവിഷനിൽ നിന്ന് റെയിൽവേ എൻജിനീയറിംഗ് വിഭാഗം ഉടൻ സ്ഥലത്തെത്തും. മേൽപ്പാലത്തിന്റെ ഡിസൈൻ, പ്ളാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി രണ്ട് മാസത്തിനകം റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതിയ്ക്കായി സമർപ്പിക്കും. റെയിൽവേയുടെ ഭാഗത്ത് നിന്നും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന ഉറപ്പും ഡിവിഷണൽ മാനേജർ നൽകിയിട്ടുണ്ട്.

സംസ്ഥാന ഫണ്ടും വേണം

ആവണീശ്വരം മേല്പാലത്തിന് കേന്ദ്ര ഫണ്ട് ലഭിക്കുമെന്ന കാര്യത്തിൽ ഏകദേശ വ്യക്തത കൈവന്നിട്ടുണ്ട്. ഇനി സംസ്ഥാന സർക്കാർ വിഹിതവും അനുവദിക്കണം. അപ്രോച്ച് റോഡ് നിർമ്മിക്കേണ്ടതും സംസ്ഥാന സർക്കാരാണ്.