t

 മൂന്നാം സ്ട്രീമിൽ ഒന്നാം റാങ്ക് പഞ്ചായത്ത് സെക്രട്ടറി അനൂപ് കുമാറിന്

കൊല്ലം: കളക്ടറാകണമെന്നായിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ അനൂപ് കുമാറിന്റെ സ്വപ്നം. സിവിൽ സർവീസ് പരീക്ഷാഫലം വരുന്ന ദിവസത്തെ പത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുമായിരുന്നു. കോളേജ് പഠനം കഴിഞ്ഞപ്പോൾ എങ്ങനെയും ജോലി നേടണമെന്നായി. പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ ഐ.എ.എസ് സ്വപ്നം മനസിലൊതുക്കിയ പട്ടാഴി അമ്പാട്ടുവീട്ടിൽ വി. അനൂപ്കുമാർ, കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് പരീക്ഷയായ കെ.എ.എസിന്റെ മൂന്നാം സ്ട്രീമിൽ ഒന്നാം റാങ്ക് നേടി. ഐ.എ.എസ് സ്വപ്നം ഭാഗികമായി സക്ഷാത്കരിച്ചു.

കൊല്ലം ഇളമാട് പഞ്ചായത്ത് സെക്രട്ടറിയായ അനൂപ്, പരീക്ഷ നന്നായി എഴുതിയതിനൊപ്പം അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കുമെന്ന് വലിയ പ്രതീക്ഷയില്ലായിരുന്നു. ഇന്നലെ പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ സുഹൃത്താണ് ഒന്നാം റാങ്ക് ലഭിച്ച വിവരം വിളിച്ചറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റും സ്ഥിരം സമിതി അദ്ധ്യക്ഷരും കാര്യമറിഞ്ഞതോടെ, കൂട്ട അഭിനന്ദനമായി.

കൊല്ലം എസ്.എൻ കോളേജിൽ ബി.എസ്‌സി ബയോടെക്നോളജിക്ക് ശേഷം മധുര കാമരാജ് സർവകലാശാലയിൽ നിന്ന് എം.എസ്‌സിയെടുത്തു. തൊട്ടുപിന്നാലെ,​ 2006ൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലി ലഭിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്കും പി.എസ്.സിക്കും വേണ്ടിയുള്ള തയ്യാറെടുപ്പും തുടർന്നു. 2010, 2011 വർഷങ്ങളിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതി. 2011 അവസാനം പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചു.

ജോലിത്തിരക്കായതോടെ സിവിൽ സർവീസ് സ്വപ്നം മനസിന്റെ കോണിലൊതുക്കി. 2019ൽ കെ.എ.എസിന്റെ വിജ്ഞാപനം വന്നത് മുതലാണ് തയ്യാറെടുപ്പ് തുടങ്ങിയത്. നാഗാലാൻഡിൽ ഹിന്ദി അദ്ധ്യാപകനായിരുന്ന വാസുദേവൻ പിള്ളയുടെയും സി. ലളിതമ്മയുടെയും മകനാണ്. ഭാര്യ രേഖ വീട്ടമ്മയാണ്. ഒന്നാം ക്ലാസുകാരൻ വിനായക്, മൂന്നര വയസുകാരി വൈശാഖി എന്നിവർ മക്കൾ.