കൊല്ലം: കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയുടെ പഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനിയായ യുവതി പിടിയിലായി. തമിഴ്‌നാട് പഴനി പഴയ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന സിന്ധുവാണ് (20) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
കെ.എസ്.ആർ.ടി.സി ബസിൽ കരുനാഗപ്പള്ളിയിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന തഴവ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പഴ്‌സാണ് കവർന്നത്. മോഷണത്തിന് ശേഷം ശക്തികുളങ്ങര ജംഗ്ഷനിൽ ഇറങ്ങി രക്ഷപ്പെട്ട സിന്ധുവിനെ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് കാവനാട് മാർക്കറ്റിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. മോഷണ മുതലും കണ്ടെടുത്തു.
ശക്തികുളങ്ങര എസ്.ഐമാരായ ഷാജഹാൻ, അനീഷ്, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.