കൊല്ലം: മലയാളി യുവതിയെ പൂനെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. വാളകം പൊടിയാട്ടുവിള മധു മന്ദിരത്തിൽ പ്രീതി (ചിഞ്ചു - 29)യാണ് മരിച്ചത്. മകൾ സ്ത്രീധന പീഡനത്തിന്റെ ഇരയാണെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ ആരോപിച്ചു. പൂനെയിൽ സകുടുംബം സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി അഖിലാണ് പ്രീതിയുടെ ഭർത്താവ്. ആറ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹസമയത്ത് 85 ലക്ഷത്തോളം രൂപയും 120 പവൻ സ്വർണവും സ്ത്രീധനമായി നൽകിയതായാണ് വിവരം. എന്നാൽ, വിവാഹശേഷം നിരന്തരമായി സ്ത്രീധനത്തിന്റെ പേരിൽ പ്രീതി പീഡിപ്പിക്കപ്പെട്ടിരുന്നതായും പലപ്പോഴായി 6 കോടിയോളം രൂപ പ്രീതിയുടെ രക്ഷിതാക്കൾ അഖിലിന് നൽകിയിരുന്നതായും പറയപ്പെടുന്നു. പൂനെയിലുള്ള പ്രീതിയുടെ സഹോദരൻ എത്തുന്നതിന് മുമ്പ് ഭർതൃവീട്ടുകാർ സംസ്കാരം നടത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്. വിവരമറിഞ്ഞ് പൂനെയിലെത്തിയ മാതാപിതാക്കൾ നടപടികൾക്ക് ശേഷം പ്രീതിയുടെ മൃതദേഹം ഏറ്റുവാങ്ങി. ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. പിതാവ്: മധുസൂദനൻ പിള്ള .മാതാവ്: അംബിക. സഹോദരൻ:മഞ്ജിത്ത്