കൊല്ലം: കളക്ടർ അഫ്സാന പർവീൺ തൂമ്പയെടുത്ത് മുന്നിൽ നിന്നപ്പോൾ നോക്കി നിൽക്കാനായില്ല അസിസ്റ്റന്റ് കളക്ടർ ഡോ. അരുൺ എസ്. നായർക്കും എ.ഡി.എം എൻ. സാജിതാ ബീഗത്തിനും. മേലധികാരികൾ പറമ്പ് കിളയ്ക്കുമ്പോൾ താഴെയുള്ള ഉദ്യോഗസ്ഥരെങ്ങനെ കൈയും കെട്ടി നിൽക്കും! അവരുമിറങ്ങി കളത്തിൽ. ഇതോടെ കളക്ടറേറ്റ് പരിസരം ഏറെക്കുറെ ക്ളീൻ.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടവും ശുചിത്വ-ഹരിത മിഷനുകളും ചേർന്ന് ശുചീകരണം നടത്തിയത്. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് മാലിന്യമുക്ത ചുറ്റുപാടിലേക്ക് നയിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച ജില്ലാ കലക്ടർ പറഞ്ഞു. ട്രോമാ കെയർ ആൻഡ് ആക്സിഡന്റ് എയ്ഡ് സെന്റർ (ട്രാക്ക്), എൻ.എസ്.എസ്, നെഹ്രു യുവകേന്ദ്ര ടീമംഗങ്ങളും പങ്കാളികളായി. ട്രാക്ക് പ്രസിഡന്റ് കൂടിയായ ജോയിന്റ് ആർ.ടി.ഒ ശരത്ചന്ദ്രൻ നേതൃത്വം നൽകി. മൂന്നു മാസത്തിലൊരിക്കൽ ശുചീകരണ തുടർ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. കാടുമൂടിയ ഭാഗങ്ങൾ വൃത്തിയാക്കി പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടു.
18 വരെ എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ശുചിത്വ നിലവാര പരിശോധനയും ഹരിതചട്ട പാലന ഓഡിറ്റിംഗും നടക്കും. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ജെ. രതീഷ് കുമാർ, പ്രോഗ്രാം ഓഫീസർ ഷാനവാസ്, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക്, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു