v

കൊല്ലം: ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാ​റ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അഫ്സാനാ പർവീൺ അറിയിച്ചു. 25വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കുമാറണം. നിർമ്മാണ മേഖലയിലുള്ളവർ ജോലി താത്കാലികമായി നിറുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറണം.

ഇടിമിന്നലുണ്ടായാൽ

 തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്

 ജനലും വാതിലും അടച്ചശേഷം അവയ്ക്കടുത്ത് നിന്ന് മാറണം. കെട്ടിടത്തിനകത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുന്നതാണ് ഉചിതം
 ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കണം, സാമീപ്യവും ഒഴിവാക്കണം

 കുട്ടികളെ തുറസായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്

 വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്

 വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. ഇടിമിന്നലുള്ളപ്പോൾ വാഹനത്തിനകത്ത് തുടരണം. കൈകാലുകൾ പുറത്തിടരുത്

 സൈക്കിൾ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം
 തുണികൾ എടുക്കാൻ ടെറസിലേക്കോ മു​റ്റത്തേക്കോ പോകരുത്.

 ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്

 മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയവ ഒഴിവാക്കണം

 പട്ടം പറത്തരുത്. ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്

 വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്
 ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, വൈദ്യുതി പോസ്​റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയ്ക്ക് അരികിൽ നിൽക്കരുത്
 ശക്തമായ കാറ്റിനുകൂടി സാദ്ധ്യതയുള്ളതിനാൽ ഓല മേഞ്ഞതോ, ഷീ​റ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണം
 വൈദ്യുതി കമ്പികൾ പൊട്ടിവീഴാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പത്രം, പാൽ വിതരണക്കാർ ഉൾപ്പെടെ അതിരാവിലെ ജോലിക്കിറങ്ങുന്നവർ ജാഗ്രത പാലിക്കണം.

ടോൾ ഫ്രീ നമ്പറുകൾ

കെ.എസ്.ഇ.ബി: 1912

ജില്ലാ ദുരന്ത നിവാരണ അതോറി​റ്റി: 1077