കൊല്ലം: വിമർശനങ്ങളാണ് തന്നെ നേതാവാക്കിയതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലം യൂണിയനിലെ ശാഖകളിലും പ്ലസ് ടുവിനു ഉന്നത വിജയം നേടിയ രണ്ട് വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളുടെ വിതരണവും എസ്.എൻ കോളേജ്, എസ്.എൻ വനിതാ കോളേജ്, എസ്.എൻ ലാ കോളേജ്, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലെ റാങ്ക് ജേതാക്കളെ ആദരിക്കലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
'എനിക്കു നേരെ ഒരുപാട് വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്. അതിൽ ക്രിയാത്മക വിമർശനങ്ങൾ സ്വീകരിക്കും. അല്ലാത്തവയെ തള്ളും. വിമർശനങ്ങളെ എതിർക്കാറില്ല. വിമർശിക്കപ്പെട്ടത് കൊണ്ടാണ് ഞാൻ വലുതായത്. ഞാൻ മോശക്കാരനാണെന്ന് ചിലർ പ്രചരിപ്പിച്ചപ്പോൾ അങ്ങനെയല്ലെന്ന് ജനങ്ങളെ ബോദ്ധപ്പെടുത്താൻ തീരുമാനിച്ചു. 14 വയസ് മുതൽ പൊതുപ്രവർത്തനം തുടങ്ങിയതാണ്. സ്കൂൾ പഠനകാലത്ത് രാഷ്ട്രീയ പ്രവർത്തകനായി തിരഞ്ഞെടുപ്പിൽ മത്സരിച്ച് സ്കൂൾ ചെയർമാനായി. പിന്നീട് പൊതു ജീവിതത്തിലേക്ക് കടന്നപ്പോഴും യുദ്ധം ചെയ്താണ് മുന്നോട്ടുപോയത്. കണിച്ചുകുളങ്ങരയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് വളർന്നത്. ഞാൻ തീയിൽ കുരുത്തതാണ്. വെയിലത്ത് വാടില്ല. സമ്പന്ന വിഭാഗങ്ങൾ അന്നും ഇന്നും എനിക്ക് എതിരാണ്. സമ്പന്ന വിഭാഗത്തെ എതിർത്താണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ വേലപടയണി എന്ന ദുരാചാരം നിറുത്തലാക്കിയത്. ഇതിന്റെ ഭാഗമായി എന്നെ കൊലപ്പെടുത്താൻ വരെ ശ്രമം നടന്നു. പക്ഷേ നിലപാടിൽ നിന്നു പിന്മാറിയില്ല. അഭിപ്രായത്തിൽ ഉറച്ചുനിന്നു. രാഘവൻ വക്കീലിന്റെ കാലത്ത് യോഗം തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തെ ജയിപ്പിക്കാൻ ഞാൻ ഒപ്പമുണ്ടായിരുന്നു'- വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, മഹിമ അശോകൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബി. പ്രതാപൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ഷീല നളിനാക്ഷൻ, കൗൺസിലർമാരായ പുണർതം പ്രദീപ്, നേതാജി രാജേന്ദ്രൻ, ഷാജി ദിവാകർ, എം. സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, എസ്.എൻ കോളേജ് പ്രിൻസിപ്പൽ, ഡോ. ആർ. സുനിൽകുമാർ, എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ നിഷ.ജെ.തറയിൽ, എസ്. എൻ ലാ കോളേജ് പ്രിൻസിപ്പൽ എസ്. ഉഷ, വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ വി. വിജയൻ എന്നിവർ സംസാരിച്ചു.