കൊല്ലം: കടലയ്ക്ക് എരിവ് കുറഞ്ഞതിന്റെ പേരിൽ കൊല്ലം ബീച്ചിലെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിൽ നടന്ന തർക്കം സംഘർഷത്തിൽ കലാശിച്ചു. ബുധനാഴ്ച വൈകിട്ട് കിളിമാനൂരിൽ നിന്നെത്തിയ കുടുംബവും കച്ചവടക്കാരുമാണ് ഏറ്റുമുട്ടിയത്. അഞ്ച് പേരടങ്ങിയ കുടുംബത്തിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ബീച്ചിന് സമീപത്തെ കടയിൽ നിന്ന് ഇവർ വാങ്ങിയ കപ്പലണ്ടി എരിവ് കുറഞ്ഞെന്ന് പറഞ്ഞ് തിരികെ നൽകി. കൊവിഡായതിനാൽ നൽകിയ കടല തിരികെ വാങ്ങാൻ കച്ചവടക്കാരൻ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ കൈയ്യിലുണ്ടായിരുന്ന കടല ഇവർ കച്ചവടക്കാരന്റെ മുന്നിൽ വച്ച് വലിച്ചെറിഞ്ഞതോടെ അടുത്തുള്ള കച്ചവടക്കാരും തർക്കത്തിൽ ഇടപെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ കിളിമാനൂർ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്ക്രീം കച്ചവടക്കാരനും പരിക്കേറ്റു. വിവരമറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്ഥലത്തെ ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ചു. പിന്നീട് ജാമ്യത്തിൽ വിട്ടു.