bhadarudheen-52
ബദറുദ്ദീൻ

അഞ്ചൽ: ദുരൂഹ സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം നിയമ നടപടി സ്വീകരിക്കാതെ സംസ്കരിച്ചെന്ന ആരോപണത്തെത്തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തടിക്കാട് മാഹിൻ മൽസിലിൽ ബദറുദ്ദീന്റെ (52) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നത്.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ബദറുദ്ദീനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ബന്ധുക്കൾ കാണുന്നത്. സമീപവാസിയായ സഹോദരനും മക്കളും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്താതെ പാതി വഴിയിൽ തിരിച്ചെത്തുകയും അറ്റാക്ക് വന്ന് മരിച്ചതാണെന്ന് ബന്ധുക്കളേയും നാട്ടുകാരെയും ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് വൈകിട്ടോടെ തടിക്കാട് മുസ്ലീം ജമാഅത്ത്പള്ളിയിൽ അടക്കുകയും ചെയ്തു. വിവരമറിഞ്ഞ് ബദറുദ്ദീന്റെ ഗൾഫിലുള്ള ബന്ധുക്കൾ പുനലൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയതിനെത്തുടർന്ന് അഞ്ചൽ പൊലീസ് കേസെടുത്തു. ബദറുദ്ദീന്റെ മക്കളെ ചോദ്യം ചെയ്തപ്പോൾ തൂങ്ങി മരിച്ചതാണെന്നും പിതാവിനെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിലുള്ള മനോവിഷമത്താലാണ് സത്യം മറച്ചു വച്ചതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇന്ന് രാവിലെ 11ന് പുനലൂർ ആർ.ഡി.ഒ, തഹസീൽദാർ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തടിക്കാട് മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ നിന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്ക് അയയ്ക്കുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.